വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ആകൃതിയെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ രംഗത്തെത്തി.
ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. കെട്ടിടത്തിന്റെ ഉയർന്ന നിലയിൽനിന്ന് വീണതിനെത്തുടർന്ന് ആകൃതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നല്ല ഉയരത്തിൽ നിന്ന് തെറിച്ച് വീണ് തല പൊട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഛത്തർപൂരിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്ന ആകൃതി സംഭവദിവസവും ജോലിക്ക് പോയിരുന്നു. ശനിയാഴ്ച വൈകുന്നേരം ഓഫീസിൽനിന്ന് ഇറങ്ങിയതായി ആകൃതി ഫോണിൽ വിളിച്ച് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു.
യുവതിയെ കാണാതായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ലോധീ കോളനി പോലീസ് സ്റ്റേഷനിൽനിന്ന് മരണവിവരം അറിയുന്നത്. ആകൃതിയുടേത് ഒരിക്കലും ആത്മഹത്യയല്ലെന്നും മാനസികമായി ഏറെ കരുത്തുള്ള അവൾ ഒരിക്കലും അങ്ങനെയൊരു പടികടക്കില്ലെന്നും കുടുംബം ഉറപ്പിച്ചുപറയുന്നു.
https://www.facebook.com/Malayalivartha


























