മോദി സ്‌തുതിയായി വളച്ചൊടിക്കപ്പെട്ടു ; മോദിക്കെതിരെ ക്രിയാത്മക വിമർശനങ്ങൾ തുടരും; മറുപടിയുമായി ശശി തരൂർ
തന്റെ ട്വീറ്റിനെ മോദി സ്തുതി നടത്തിയെന്ന രീതിയില്‍ വളച്ചൊടിച്ചെന്നും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂർ ഈ കാര്യം അറിയിച്ചത് 'മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ഭരണഘടനഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച് വിശ്വസിച്ച്‌ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ബഹുമാനിക്കണം' - അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.
എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്താവന. എന്നാൽ ആ പ്രസ്താവന പല രീതിയിലാണ് വിലയിരുത്തപ്പെട്ടത്. ഇങ്ങനെ പറഞ്ഞതിന് പിന്നാലെ . തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് തരൂർ വ്യക്തമായ മറുപടി ട്വിറ്റിറിലൂടെ അറിയിച്ചിരിക്കുന്നത് . പ്രസ്താവനയില്‍ കെ.പി.സി.സി തരൂരിനോട് വിശദീകരണവും തേടിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രസ്‌താവന തിരുത്താത്തതില്‍ ശശി തരൂര്‍ എം.പിയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്‌തി ശക്തമായിരുന്നു . തരൂര്‍ തന്റെ പ്രസ്‌താവന തിരുത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു അപ്പോൾ അദ്ദേഹം നൽകിയ മറുപടി. . ഇതിനു പിന്നാലെ മോദി സ്‌തുതിയില്‍ തരൂരിനോട് വിശദീകരണം കെ.പി.സി.സി തേടി . തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു . തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കള്‍ പരാതി നല്‍കിയിരുന്നു.കോൺഗ്രസ് എല്ലാവരും തരൂരി നെതിരെ തിരിഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മറുപടിയുമായി തരൂർ വന്നിരിക്കുന്നത്. തരൂർ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്കു ഇതോടെ വിരാമം വന്നിരിക്കുന്നു.
https://www.facebook.com/Malayalivartha