പിണറായി വിജയന് മുന്നിൽ നീട്ടി വച്ച് കൊടുത്ത അവസരമോ ; യുഡിഎഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു; കേരള രാഷ്ട്രീയത്തിലും മുന്നണികളിലും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് ആരംഭം ; ഇനി സാക്ഷ്യം വഹിക്കുന്നത് പുതിയ ഒരു മാറ്റത്തിനാകും
കേരള രാഷ്ട്രീയത്തിലും മുന്നണികളിലും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് ആരംഭമാകുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു കെ.എം. മാണി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ ഇനി പുതിയ ഒരു മാറ്റത്തിനാകും ഇനി സാക്ഷ്യം വഹിക്കുന്നത് . ഐക്യജനാധിപത്യ മുന്നണിയുടെ തുടക്കം മുതല്‍ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി വിഭാഗത്തെ ഒഴിവാക്കിയ തീരുമാനം യുഡിഎഫിന്റെ ചരിത്രത്തില്‍ നിർണ്ണായകമായിരുന്നു . ജോസ് കെ. മാണിക്ക് ഇന്നലത്തെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നിരിക്കാം .
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായി .അത് ഇങ്ങനെ ആയിരുന്നു കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ തള്ളിപ്പറയാതിരിക്കാനും കരുതലോടെ പ്രതികരിക്കാനും അവർ ശ്രദ്ധിച്ചു . ജോസ് കെ. മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിലപാടില്ലാത്തവരായി കാണുന്നില്ലെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞു എന്ന കാര്യം കേരളം കേട്ടു . മുന്നണിയില്‍ നിന്ന് ഒഴിവാക്കിയെന്ന പ്രഖ്യാപനത്തിനു ശേഷവും ജോസ് കെ. മാണിയെ ആക്ഷേപിക്കാതിരിക്കാനും വാതിലുകള്‍ തുറന്നിടാനും യുഡിഎഫ് നേതാക്കളും ജാഗ്രത പുലർത്തുന്നു. .
എന്നാൽ പുറത്താക്കിയത് കെ.എം. മാണിയെയാണു തങ്ങള്‍ യുഡിഎഫ് വിട്ടിട്ടില്ലെന്നും ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് തുടങ്ങിയ നേതാക്കള്‍ നിലപാട് വ്യക്തമാക്കി . വലിയ പ്രതീക്ഷയില്ലെങ്കിലും ബിജെപി നേതാവ് കെ. സുരേന്ദ്രനും അവസരം പാഴാക്കാതെയായിരുന്നു പ്രതികരണം നടത്തിയത് . ഒരു സാധ്യതയും ആരും തള്ളിക്കളയുന്നില്ല. രാഷ്ട്രീയം തന്നെ സാധ്യതകളുടേതാണെന്നതിനാല്‍ ഇനിയെന്ത് എന്നതില്‍ ആര്‍ക്കും ഉറപ്പിക്കാനാകില്ല എന്നത് സത്യം . കോട്ടയത്ത് ചേരുന്ന ജോസ് വിഭാഗം നേതൃയോഗത്തിന്റെ തീരുമാനത്തിനായി കേരളം കാതോർത്തതും അതിനാലാണ് . രക്തസാക്ഷി പരിവേഷവുമായി ജോസ് വിഭാഗം യുഡിഎഫില്‍ നിന്നു പുറത്തിറങ്ങിയാല്‍ അത് ഐക്യമുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും . രാഷ്ട്രീയക്കളികളില്‍ പ്രമുഖനായ കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിനും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനുമാണ് ഇപ്പോഴത്തെ മല്‍സരത്തിലെ ആദ്യ പാദത്തില്‍ നേട്ടം ഉള്ളത് . നീതി നടപ്പായെന്ന ജോസഫിന്റെ പ്രതികരണം അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കു ലഭിച്ച വിജയമാണ് .
പക്ഷേ രണ്ടു തവണ ലോക്‌സഭാംഗവും രാജ്യസഭാംഗവുമായ ജോസ് കെ. മാണിയെയും അദ്ദേഹത്തിന്റെ സംഘാടക ശേഷിയെയും തള്ളാനാകില്ല. പരിചയ സമ്പന്നതയിൽ ജോസഫിനു മേല്‍ക്കൈയുള്ളപ്പോള്‍ താരതമ്യേന ചെറുപ്പത്തിന്റെ ആനുകൂല്യവും കെ.എം. മാണി വളര്‍ത്തിക്കൊണ്ടു വന്ന നേതാവെന്നതും ജോസിനും കരുത്ത് നൽകും . ഒരെല്ലു കൂടുതലുണ്ടെന്ന് പറയുന്നതുപോലെ ഈ കേരള കോണ്‍ഗ്രസുകള്‍ക്ക് ഒരു എം കൂടുതലുണ്ട്. കെ.എം മാണി എന്ന നട്ടെല്ലാണത് എന്നത് വ്യക്തം . വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസമാണ് കേരള കോണ്‍ഗ്രസെന്ന മാണിയുടെ വിഖ്യാത വാദവും മറക്കാൻ കഴിയില്ല . കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരുടെയും പാവങ്ങളുടെയും വലിയ പ്രതീക്ഷയായിരുന്നു കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും പി.ടി. ചാക്കോയും കെ.എം. ജോര്‍ജും കെ.എം. മാണിയും പോലുള്ള സമുന്നത നേതാക്കളും. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്പു എറണാകുളത്തുനിന്നു കോട്ടയം വഴി പാലാ വരെയുള്ള വിലാപ യാത്രക്കെത്തിയ പതിനായിരങ്ങളുടെ കണ്ണീരും വേദനയും കേരള സമൂഹം അടുത്തറിഞ്ഞതാണ്.
ഒരു പ്രധാന ഘടകകക്ഷിയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ ഐക്യമുന്നണി നേതൃത്വം പരാജയപ്പെട്ടുവെന്നതു യുഡിഎഫ് നേതൃത്വത്തിന്റെ കരുത്തില്ലായ്മയുടെ പ്രതിഫലനം കൂടിയാകും. കെ. കരുണാകരനും എ.കെ. ആന്റണിയും അടക്കമുള്ള നേതാക്കളുടെ കാലത്തു നിസാരമായി പരിഹരിക്കുമായിരുന്ന പ്രശ്‌നമാണു വഷളാക്കിയത്. പിന്നീട് വിവാദ ബാര്‍ കോഴ കേസിന്റെ പേരില്‍ യുഡിഎഫ് വിട്ട കെ.എം. മാണിയെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പാലായിലെ മാണിയുടെ വീട്ടിലെത്തി നേരിട്ടു ക്ഷണിച്ചു തിരികെ കൊണ്ടുവന്ന ചരിത്രവും സമീപകാലത്താണെന്നതും വിസ്മരിക്കരുത്. അതേ മാണിയുടെ മകന്‍ ഉള്‍പ്പെടെ രണ്ടു എംപിമാരും രണ്ട് എംഎല്‍എമാരുമുള്ള ജോസ് പക്ഷത്തെ എത്ര എളുപ്പത്തിലും നിസാരവുമായാണു അപ്രതീക്ഷിതമായി പുറന്തള്ളിയത്! കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ശേഷിക്കുന്ന മൂന്നു മാസത്തെ പ്രസിഡന്റു പദവിക്കും യുഡിഎഫും ജോസഫും ഉണ്ടെന്നും ജോസ് കെ. മാണി ഇല്ലെന്നും പറയുന്ന ധാരണകള്‍ക്കും അപ്പുറത്താണ് ഇപ്പോഴത്തെ പ്രതിസന്ധിയും തീരുമാനവും എന്നതാണു ശ്രദ്ധേയം.
യുഡിഎഫിന്റെ പതിറ്റാണ്ടുകളായുള്ള കോട്ടയായ പാലായിലെ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാനോ, സമവായത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനോ ഇപ്പോഴത്തെ മുന്നണി നേതൃത്വവും കേരള കോണ്‍ഗ്രസ്-എമ്മിലെ ഇരുവിഭാഗങ്ങളിലെയും നേതൃത്വങ്ങളും പരാജയപ്പെടുകയായിരുന്നു . പരസ്പരം തര്‍ക്കത്തിലായിരുന്ന കേരള കോണ്‍ഗ്രസ്- എമ്മിലെ രണ്ടു വിഭാഗങ്ങളുടെയും നേതാക്കളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി ചര്‍ച്ച നടത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. ജോസഫിനെയും ജോസിനെയും ഒരുമിച്ചിരുത്തി സമവായ ചര്‍ച്ച നടത്താതെയാണു ഒരു വിഭാഗത്തെ മുന്നണിയില്‍ നിന്ന് ഒഴിവാക്കുന്നതു പോലുള്ളസുപ്രധാന തീരുമാനം ഉണ്ടായത്. ജോസഫുമായും ജോസുമായും വെവ്വേറെ ചര്‍ച്ച നടത്തുകയായിരുന്നു. ജോസഫ് പറയുന്നതും ജോസ് പറയുന്നതും കടകവിരുദ്ധമാണെന്നു ബോധ്യപ്പെട്ടപ്പോഴെങ്കിലും ഇരുനേതാക്കളെയും ഒരുമിച്ചിരുത്തിചര്‍ച്ചയ്ക്കു മുന്നണി നേതാക്കള്‍ ശ്രമിക്കാതിരുന്നതു ദുരൂഹമാണ്.
എന്നാൽ യു ഡി എഫിൽ കാലം മാറിയിരിക്കുന്നു. കെ. കരുണാകരനും കെ.എം. മാണിയും ശിഹാബ് തങ്ങളും പോലുള്ള കേരള രാഷ്ട്രീയത്തിലെ മാണിക്യങ്ങള്‍ രൂപം കൊടുത്ത ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പഴയ പോലെ കഴിയുന്നില്ല. ഇന്ത്യയില്‍ തന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പാഠശാലയായിരുന്നു കേരളത്തിലെ വലത്- ഇടതു മുന്നണികള്‍. വെറുമൊരു ജില്ലാ പഞ്ചായത്തിലെ അവസാനത്തെ മൂന്നു മാസത്തെ പ്രസിഡന്റു പദവിയുടെ പേരിലാണു മുന്നണിയിലെ പ്രബലമായ ഒരു കക്ഷിയെ ഒഴിവാക്കിയത് . കോണ്‍ഗ്രസിന്റേതാണെന്നും ടെലിഫോണില്‍ ഘടകകക്ഷികളുടെ അനുവാദം വാങ്ങുകയായിരുന്നുവെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞതിന് അര്‍ഥമേറെയുണ്ട്. കരാറോ, ധാരണയോ സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസിനാണ് അറിയുകയെന്നും കോട്ടയത്തെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കാനാണ് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുന്‌പോള്‍ ഇന്നലത്തെ തീരുമാനത്തിലൂടെ യുഡിഎഫ് സ്വയം കൂടുതല്‍ പ്രതിസന്ധിയിലായി എന്ന കാര്യത്തിൽ തര്‍ക്കമില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ അടക്കം മുന്നില്‍ നിന്നു പോരാടിയ പിണറായി വിജയന് വീണ്ടും ഒരവസരം കൊടുക്കാന്‍ ഈ പ്രതിസന്ധി വഴി വയ്ക്കും. ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും മോഹത്തിനു ചിറകു നല്‍കാന്‍ യുഡിഎഫ് തന്നെ അവസരമൊരുക്കിയോ എന്നതാകും ഇനി മുന്നിലുള്ള ചോദ്യം . കേരള കോണ്‍ഗ്രസ് തട്ടകത്തില്‍ വളരാനുള്ള കോണ്‍ഗ്രസിന്റെ കാലങ്ങളായുള്ള ആഗ്രഹത്തിന്റെ പുതിയ പരീക്ഷണം കൂടിയാകും കേരള കോണ്‍ഗ്രസ്- ജോസ് പക്ഷത്തിനെതിരായ ഈ നടപടി. കെ.എം. മാണിയുടെ ചാണക്യതന്ത്രങ്ങളുടെ മികവിനും രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കും മുന്നില്‍ കോട്ടയം ജില്ലയില്‍ മേധാവിത്തം നേടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കോട്ടയം എംപിക്കു പുറമേ ജില്ലയിലെ കൂടുതല്‍ എംഎല്‍എമാരും കേരള കോണ്‍ഗ്രസിനോടൊപ്പമായതിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഏറെക്കാലമായുള്ള നീരസവും വിഷമവും ഒളിച്ച് വയ്ക്കാൻ സാധിക്കില്ല.
https://www.facebook.com/Malayalivartha