മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത രീതിയിൽ സിപിഎം – സിപിഐ നേതാക്കൾക്കു അതൃപ്തി; തീരമേഖലയെ ചേർത്ത് പിടിക്കാനൊരുങ്ങി സർക്കാർ

ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ രാഷ്ട്രീയ വിവാദം കനക്കുകയാണ്. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കരാറിൽനിന്നു സർക്കാർ പിന്മാറിയിരുന്നു. എങ്കിലും വിഷയത്തെ യുഡിഎഫ് മുറുകെ പിടിച്ചിരിക്കുകയാണ് . മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇടതു നേതാക്കളും എംഎൽഎമാരും കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ് .ഇടതുമുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയനയത്തിലും പ്രകടനപത്രികയിലും നിന്നു വ്യക്തമായ വ്യതിചലനമുള്ള കരാറിലാണു സർക്കാർ ഏർപ്പെട്ടത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത രീതിയിലും സിപിഎം – സിപിഐ നേതാക്കൾക്കു അതൃപ്തിയുണ്ട് .
5000 കോടിയുടെ ധാരണാപത്രം റദ്ദാക്കുന്നതിലേക്ക് വിവാദം പരിണമിച്ചതിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കു മാത്രമാണു പങ്ക് എന്ന മന്ത്രിയുടെ ന്യായം സിപിഐ കേന്ദ്രങ്ങൾ പൂർണമായി തള്ളുന്നു. പ്രതിപക്ഷത്തെ ഇളക്കി വിട്ടത് മന്ത്രിയുടെ ആദ്യ പ്രതികരണങ്ങളാണ് കൂടുതൽ വിവാദങ്ങളിലേക്ക് കടന്നതെന്ന നിഗമനത്തിലാണ് നേതാക്കൾ ഇപ്പോൾ ഉള്ളത് .
തീരമേഖലയിൽ നാൽപതോളം നിയമസഭാ മണ്ഡലങ്ങളുണ്ട്. അവിടെനിന്നുള്ള പത്തോളം മണ്ഡലങ്ങൾ വേറെയും . ഇവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നത് 9 മണ്ഡലങ്ങൾ മാത്രമായിരുന്നു . 2016ൽ വൻ കുതിപ്പു നടത്താൻ എൽഡിഎഫിനു ഗണ്യമായ സംഭാവന ചെയ്തവരാണു തീരജനത. മുന്നണിയുടെയും സർക്കാരിന്റെയും വിശ്വാസ്യത അവർക്കു മുന്നിൽ ചോദ്യം ചെയ്യപ്പെട്ട നിലയായിരുന്നു. ഈ സാഹചര്യത്തിലാണ് കെസിബിസി, കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ എന്നിവയുടെയും തിരുവനന്തപുരം അതിരൂപത മുൻ വികാരി ജനറൽ ഫാ. യൂജിൻ പെരേരയുടെയും രൂക്ഷ വിമർശനം ഇടതുമുന്നണിക്കു കണക്കിലെടുക്കേണ്ടി വരുന്നത്. നാളെ പ്രഖ്യാപിച്ചിരിക്കുന്ന തീരദേശ ഹർത്താലിന് ഈ മേഖലയിലെ ഭൂരിപക്ഷം സംഘടനകളുടെയും പിന്തുണയുണ്ട്.
പ്രതിപക്ഷനേതാവ് പൂന്തുറയിൽ നടത്തിയ സത്യഗ്രഹ സമരത്തിനു പിന്നാലെ ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി’ എന്ന മുദ്രാവാക്യവുമായി ടി.എൻ.പ്രതാപന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ തീരത്തെ മണ്ഡലങ്ങളിലൂടെ യുഡിഎഫ് ജാഥകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്നു. ആഴക്കടലിൽ ഇറങ്ങി മത്സ്യത്തൊഴിലാളികളെ ചേർത്തു പിടിക്കാൻ രാഹുൽ ഗാന്ധി കാട്ടിയ സാഹസികത വലുതായിരുന്നു. ജനത യുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ ആ മേഖലയിലെ പാർട്ടി ഘടകങ്ങളോടും നേതാക്കളോടും സിപിഎം ആവശ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha
























