30 ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന ബിജെപി അധ്യക്ഷന്റെ അവകാശവാദം മൗഢ്യമാണ്; സ്വപ്‌നലോകത്തിരുന്ന് ആര്‍ക്കും എന്തും പറയാം; തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും പൂര്‍ണ്ണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും പൂര്‍ണ്ണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു .കന്റോണ്‍മെന്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശുഭപ്രതീക്ഷയും തികഞ്ഞ ആത്മവിശ്വാസവുമാണ് കോണ്‍ഗ്രസിനുള്ളത്. റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും.
ഒരു മണ്ഡലത്തേയും കോണ്‍ഗ്രസ് നിസ്സാരാമായി കാണുന്നില്ല. ജനസ്വീകാര്യതയും വിജയസാധ്യതയുമുള്ള സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കുക.യുവാക്കള്‍-മഹിളകള്‍-ന്യൂനപക്ഷ-പിന്നാക്ക-അവശദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ട്. പത്തുസീറ്റുകളില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് സിപിഎം നടത്തുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിനെ സഹായിക്കാനും ബിജെപിയും ധാരണയാക്കിയിട്ടുണ്ട്. 30 ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന ബിജെപി അധ്യക്ഷന്റെ അവകാശവാദം മൗഢ്യമാണ്. സ്വപ്‌നലോകത്തിരുന്ന് ആര്‍ക്കും എന്തും പറയാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.
എൻസിപി വിട്ട മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നത് നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു . കാപ്പനെ ഘടകകക്ഷി ആക്കുന്നതില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
ഘടകകക്ഷിയായി യുഡിഎഫിൽ ചേരുമെന്നാണ് കാപ്പൻ പറഞ്ഞിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല പ്രചാരണ വിഷയമാക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
മുന്നണി വിട്ട എല്‍ജെഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. കെ മുരളീധരനെ കോണ്‍ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെത് അപകടകരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























