ശോഭാ സുരേന്ദ്രന്റെ ക്ഷണം രാഷ്ട്രീയ ഫലിതം; അങ്ങനെയൊരു ഗതികേട് വന്നാൽ ഈ പാർട്ടി പിരിച്ച് വിടും: എം.കെ.മുനീർ
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.യിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പൊതുവേദിയിൽ പ്രഖ്യാപനം നടത്തിയത്. ഇതിനെ ബി.ജെ.പിയ്ക്ക് അകത്ത് നിന്ന് തന്നെ വൻ എതിർപ്പുകളും ഉണ്ടായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കന്മാർ ശോഭയുടെ പ്രസ്‌താവനയെ എതിർത്ത് കൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ എം.കെ മുനീർ ശോഭാ സുരേന്ദ്രന്റെ ക്ഷണത്തെ പുച്ഛിച്ച് തള്ളുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനീർ ശോഭയെ വിമർശിച്ചത്. ബി.ജെ.പിയിൽ ചേരേണ്ട ഗതികേട് വന്നാൽ ഈ പാർട്ടി പിരിച്ചു വിടും എന്നാണ് മുനീർ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബി.ജെ.പി നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രന്റെ അഭിപ്രായപ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നത്.
ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലർ മൂല്യങ്ങളോടെ ഇവിടെ നില നിൽക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയ്ക്ക്, ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലർ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കിൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് ഞങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു .
ഒപ്പം ഒരു കാര്യം കൂടി ചേർക്കട്ടെ . ഇന്ത്യയുടെ ഭരണഘടനയുടെ താഴെ ഒപ്പു വെച്ച ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ പാർട്ടിയെ , ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി ഡോക്ടർ അംബേദ്ക്കറെ ഭരണഘടനാ സമിതിയിലേക്ക് എത്തിച്ച ചരിത്ര നിയോഗം നിർവ്വഹിച്ച ഞങ്ങളുടെ പാർട്ടിയെ ദേശീയത പഠിപ്പിക്കാൻ ബി.ജെ.പിക്കെന്ത് അവകാശമാണുള്ളത് എന്ന് കൂടി സാന്ദർഭികമായി ഞങ്ങൾ അങ്ങോട്ട് ചോദിക്കുകയാണ്.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉൾപ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത . നിങ്ങളുടെ ദേശീയതയും രാഷ്ട്ര സങ്കൽപ്പവും നിങ്ങൾ മാത്രമുള്ള ദേശമെന്ന സങ്കുചിത ചിന്തയുടെ സങ്കല്പങ്ങളാണ് . അതിന് ഇന്ത്യയുടെ ഭരണ ഘടനയിലോ പാരമ്പര്യത്തിലോ ഒരു സ്ഥാനവുമില്ല . അത് മറ്റുള്ളവരെ പഠിപ്പിക്കാൻ വരുന്നതിനു മുൻപ് നിങ്ങളാദ്യം ഇന്ത്യയെ പഠിക്കുക എന്നേ പറയാനുള്ളു .
ലീഗ് എവിടെ നിൽക്കണം , എവിടെ നിൽക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ട്. കോഴിയെ കുറുക്കനെ ഏല്പിക്കേണ്ട ഗതികേട് കേരളത്തിൽ ഇല്ല.
https://www.facebook.com/Malayalivartha