മുഖ്യമന്ത്രിക്ക് ഇപിയോട് ഇല്ലാത്ത സ്നേഹം ജലീലിനോട്.... ഉത്തരവിൽ പിണറായി ഒപ്പ് വെച്ചതു കൊണ്ടോ? കലിതുള്ളി നേതൃത്വം...
ന്യൂനപക്ഷ കോർപറേഷൻ നിയമന ഇളവ് ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടായതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. 2016 ഓഗസ്റ്റ് ഒൻപതിനാണ് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഫയൽ എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ. ടി. അദീബിന്റെ നിയമനം നടന്നതും. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ അദീബിൻ്റെ നിയമനത്തെ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ പല തവണ എതിർത്തിരുന്നു.
നിയമന യോഗ്യതയിൽ മാറ്റം നിര്‍ദേശിക്കുന്ന മന്ത്രി കെ. ടി. ജലീലിന്റെ കത്ത് നേരത്തേ തന്നെ വിവാദമായിരുന്നു. ഈ കത്തു കൂടി പരിഗണിച്ചാണ് ലോകായുക്ത ജലീലിനെതിരെ ഉത്തരവിട്ടത്. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ. ടി. ജലീൽ ബന്ധു കെ. ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അടുത്ത ബന്ധുവായ കെ. ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ സെക്രട്ടറിക്കു 2016 ജൂലൈ 28ന് ജലീൽ അയച്ച കത്താണ് ഹർജിക്കാരൻ ലോകായുക്തയ്ക്കു മുന്നിൽ ഹാജരാക്കിയത്.
ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നാണു ജലീൽ ഇതിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
തസ്തികയ്ക്ക് വേണ്ട ജനറൽ മാനേജരുടെ യോഗ്യത മാർക്കറ്റിങ്, ഫിനാൻസ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത എംബിഎ ബിരുദധാരി, അല്ലെങ്കിൽ 3 വർഷം പ്രവർത്തന പരിചയത്തോടെ സിഎസ്, സിഎ, ഐസിഡബ്ല്യുഎഐ(ICWAI) എന്നായിരുന്നു.
എംബിഎയുടെ സ്പെഷലൈസേഷനിൽ എച്ച്ആർ കൂടി ചേർക്കുക, 3 വർഷം പ്രവർത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും(PGDBA) എന്നതു കൂടി യോഗ്യതയായി ഉൾപ്പെടുത്തുക എന്നിവയായിരുന്നു ജലീലിന്റെ നിർദേശങ്ങൾ. ബിടെക്കും പിജിഡിബിഎയുമാണ് അദീബിന്റെ യോഗ്യത.
അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിൻ്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോൾ ജലീലിനെ പൂർണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിൻ്റെ നിർദ്ദേശ പ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിച്ചു.
ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യത അദീബിൻ്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാൻ ജലീൽ നിർദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.
ജനറൽ മാനേജർ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ആവശ്യമില്ലെന്ന് ഫയലിൽ എഴുതിയ ജലീൽ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു, 9-8-2016ൽ ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു. വ്യവസ്ഥകൾ മറികടന്നുള്ള നിയമനത്തെ പലതവണ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഫയലുകളിൽ വ്യക്തമാണ്.
ആർബിഐ ഷെഡ്യൂൾ പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യ ബാങ്കായതിനാൽ മുമ്പ് നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷ വകുപ്പിലെ അഡീഷനൽ സെക്രട്ടറി 28-9- 2018ൽ പറയുന്നുണ്ടായിരുന്നു.
പിന്നാലെ വീണ്ടും ജലീലിന്റെ ഇടപെടൽ ഉണ്ടായി. സംസ്ഥാന ധനകാര്യ വികസന കോർപ്പറേഷൻ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിൻ്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്ക് അനുമതി നൽകിയതിനാൽ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ 28-9-18ന് ജലീലിൻ്റെ നിര്‍ദ്ദേശവും നൽകി.
മന്ത്രിയുടെ നിലപാട് കടുത്തതോടെ എതിർപ്പ് ഉയർത്തിയ ഉദ്യോഗസ്ഥർ പിൻവാങ്ങുകയാണ് ചെയ്തത്. പിന്നാലെ അദീബിനറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവും ഇറക്കി. ഒരു തസ്തികയുടെ യോഗ്യതകള്‍ പരിഷ്‌കരിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പില്‍നിന്നുണ്ടാകുന്ന നിര്‍ദേശങ്ങള്‍ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ പരിഷ്‌കാരത്തിനുള്ള ശുപാര്‍ശ തയ്യാറാക്കേണ്ടത്. ഇതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അനുമതി വേണം. പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കില്‍ പി.എസ്.സിയുമായും കൂടിയാലോചന നടത്തണം. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഇവിടെ നിയമ ലംഘനം നടന്നിട്ടുണ്ടാകാമെന്നാണ്.
https://www.facebook.com/Malayalivartha