ഏറ്റുമാനൂരിൽ ഭരണം നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയായി ; മാധ്യമ പ്രവർത്തകൻ മഹാ ദേവൻ ഇടത് മുന്നണി സ്വതന്ത്രൻ ; സുനിൽ കുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി; എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ആർ നായർ

ഏറ്റുമാനൂർ നഗരസഭയിലെ ഭരണം നിശ്ചയിക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥിയായി. മെയ് 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് മൂന്ന് മുന്നണികളും നടത്തുന്നത്.
മാധ്യമ പ്രവർത്തകനും ഇതേ വാർഡിൽ സുപരിചിതനുമായ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി കെ മഹാദേവൻ ഇന്ദീവരവും എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ആർ നായർ എന്ന കണ്ണനും ആണ് മത്സരരംഗത്ത് ഉള്ളത്. ഏറ്റുമാനൂർ നഗരസഭ 35 ആം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഏറ്റുമാനൂർ കിഴക്കേനട സുശീല ഭവൻ സുനിൽകുമാർ എൻ. എസുമാണ് മത്സര രംഗത്തുള്ളത്.
ഏറ്റുമാനൂർ നഗരസഭ പരിധിയിലെ 35 ആം വാർഡിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡിനെ പ്രതിനിധീകരിച്ചിരുന്ന ബി.ജെ.പി സ്ഥാനാർഥി വിഷ്ണു മോഹൻ ഭാര്യയ്ക്കൊപ്പം വിദേശത്തേയ്ക്ക് പോകുകയായിരുന്നു. ഇതേ തുടർന്ന് കൗൺസിലർ സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് വഴിതുറന്നത്.
സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നടത്തുന്ന ഏറ്റുമാനൂർ നഗരസഭയിൽ ഈ സീറ്റിലെ വിജയം ഏറെ നിർണായകമാണ്. മുപ്പത്തഞ്ചാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ ഇതിൽ നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സാധിക്കും.
ഇത് കണക്കുകൂട്ടി തന്നെ കരുത്തനായ സ്ഥാനാർഥിയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് കൂടി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുമ്പോൾ ശക്തമായ പോരാട്ടം തന്നെ ഏറ്റുമാനൂരിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ വാർഡിൽ നിന്നുള്ള സ്ഥാനാർത്ഥിയായി മഹാദേവൻ മാത്രമാണ് മത്സര രംഗത്തുള്ളത്. എൻ.ഡി.എ സ്ഥാനാർത്ഥിയെ പുറത്ത് നിന്ന് രംഗത്തിറക്കിയിരിക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് കൂടാതെയാണ് ബി.ജെ.പി കൗൺസിലർ ഇടക്കാലത്ത് വാർഡ് ഉപേക്ഷിച്ച് പോയതിലുള്ള എതിർപ്പ് നില നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇടത് മുന്നണി വൻ പ്രതീക്ഷയാണ് വയ്ക്കുന്നത്.
https://www.facebook.com/Malayalivartha