ലോക കേരള സഭയുടെ രൂപീകരണം മുതൽ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളത്; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ മുഖേനയാണ് പല പ്രാഞ്ചിയേട്ടന്മാർക്കും അംഗത്വം ലഭിച്ചത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

ലോക കേരള സഭയുടെ രൂപീകരണം മുതൽ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ മുഖേനയാണ് പല പ്രാഞ്ചിയേട്ടന്മാർക്കും അംഗത്വം ലഭിച്ചത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥ സമിതി ഒരു നോക്കുകുത്തി മാത്രമാണ്. അംഗത്വപട്ടിക എപ്പോഴും തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.
സഭാംഗങ്ങളിൽ പ്രാമുഖ്യം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ധനാഢ്യരായ ബിസിനസുകാർക്കാണ്. സംഖ്യാബലമുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. സി പി എം അനുകൂല സംഘടനകളുടെ ഭാരവാഹികളെല്ലാം ലോക കേരള സഭയിലുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികൾ നാമമാത്രമാണ്.
ലോക കേരള സഭ സി പി എം ന് പണപ്പിരിവിനുള്ള ഒരു പ്രധാന ആയുധമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഭാംഗങ്ങൾ മുഖേനയാണ് കേരളത്തിന് പുറത്ത് വൻതോതിൽ ധനസമാഹരണം നടത്തിയത്.
സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാവുകയും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്ത കളങ്കിതരാണ് മൂന്നാം ലോകകേരള സഭയുടെ മുഖ്യസംഘാടകർ .
ഒന്നും രണ്ടും ലോക കേരള സഭയുടെ തീരുമാനങ്ങളെല്ലാം കോൾഡ് സ്റ്റോറേജിലാണ്. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസന പദ്ധതികൾ, തിരിച്ചു വരുന്നവരുടെ പുനരധിവാസം, പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയൊന്നും നടപ്പിലാക്കിയിട്ടില്ല.
സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജൂൺ 16 മുതൽ ആരംഭിക്കുന്ന മൂന്നാം ലോക കേരള സഭയ്ക്ക് മൂന്നു കോടി രൂപയാണ് ചെലവ്. വിമാന യാത്രക്കൂലി, താമസ ഭക്ഷണ ചെലവ് എന്നിവയ്ക്കും ആർഭാടപൂർണ്ണമായ വിവിധ മേളകൾക്കുമാണ് ഈ പണം. രണ്ടും മൂന്നും സഭകളും ധൂർത്തായിരുന്നു.
https://www.facebook.com/Malayalivartha