ഗവര്‍ണര്‍ നിയമിക്കുന്ന വിസിമാരോട് സര്‍ക്കാരും സര്‍വ്വകലാശാല ജീവനക്കാരും കാണിക്കുന്ന നിസസഹകരണം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഗവര്‍ണറുടെ വിസി എന്ന ലേബല്‍ നല്കി മാറ്റി നിറുത്തപ്പെടുകയോ അല്ലെങ്കില്‍ പുതിയ അധികാര കേന്ദ്രങ്ങളുണ്ടാക്കി വിസിയെ മൂലയ്ക്കിരുത്താനോ ആണ് സര്‍ക്കാരിന്റെ ശ്രമം.

സര്‍വ്വകലാശാല വിസി നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് അവസാനിക്കുന്നില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഗവര്‍ണര്‍ക്ക് പിന്നാലെയും മുന്നിലുമായി സര്‍ക്കാര്‍ കോടതികളായ കോടതികളെല്ലാം പാര്‍ട്ടി വൈസ് ചാന്‍സിലര്‍മാര്‍ക്കുവേണ്ട് കയറിയിറങ്ങുകയാണ്. എന്നാല്‍ ഗവര്‍ണറാകട്ടെ യുജിസി ചട്ടങ്ങള്‍ മുറുകെ പിടിച്ച് മുന്നേറാനാണ് താല്പര്യം കാണിക്കുന്നത്. ഗവര്‍ണര്‍ നിയമിക്കുന്ന വിസിമാരോട് സര്‍ക്കാരും സര്‍വ്വകലാശാല ജീവനക്കാരും കാണിക്കുന്ന നിസസഹകരണം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഗവര്‍ണറുടെ വിസി എന്ന ലേബല്‍ നല്കി മാറ്റി നിറുത്തപ്പെടുകയോ അല്ലെങ്കില്‍ പുതിയ അധികാര കേന്ദ്രങ്ങളുണ്ടാക്കി വിസിയെ മൂലയ്ക്കിരുത്താനോ ആണ് സര്‍ക്കാരിന്റെ ശ്രമം.
എന്നാല്‍ വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണറും അദ്ദേഹത്തിന്റെ ഓഫീസും സദാനിരീക്ഷണത്തിലുമാണ്. അതുകൊണ്ട് ജീവനക്കാരുടെ നിസസഹകരണം കൊണ്ട് എത്രത്തോളം വിജയിക്കാനാവുമെന്ന് കണ്ടറിയണം. ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലം വിസിമാര്‍ സമ്മര്‍ദ്ദം സഹിക്കവയ്യാതെ സ്ഥാനം രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ സര്‍വ്വകലാശാല ജീവനക്കാരെ ഇറക്കി വിട്ടിരിക്കുന്നതെന്ന് വ്യക്തം.കേരള സാങ്കേതിക സര്‍വ്വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നതാണ് പുതിയ സംഭവ വികാസം.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍് വ്യക്തമാക്കി.വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എം ആര്‍ ഷാ,സി. ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ തുടര്‍നടപടികളെ സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വിസി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വിസി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.
വ്യക്തത തേടിയുള്ള ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഗവര്‍ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടന്നതായി ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെ അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും. ഹര്‍ജി ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എം ആര്‍ ഷാ,സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകളെ കുറിച്ച് അന്വഷിക്കിക്കാന്‍ ഉത്തരവിറക്കിയ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയ അടുത്ത പരാതി സാങ്കേതിക സര്‍വ്വകലാശാല വിസി സിസി തോമസിന്റേതായിരുന്നു. സിപിഎം പ്രര്‍ത്തകരുടെ പീഡനം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതിയുമായാണ് ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വന്ന തെറ്റുകള്‍ രാഷ്ട്രീയമായി കാണേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. എന്നാല്‍ സര്‍വ്വകലാശാലയില്‍ വിസിയ്ക്ക് മൂക്കുകയറിടുന്ന സിന്‍ഡിക്കേറ്റ് എന്നത് പൂര്‍ണ്ണമായും രാഷ്ട്രീയമാണ്. എന്നാല്‍ ഗവര്‍ണറുടെ നിലപാടുകള്‍ രണ്ട് കാര്യത്തിലും വ്യത്യസ്തമാണ്.
രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയത്.വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ആക്ടിലെ 14(5)സെക്ഷന്‍ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തര്‍ക്കമുണ്ടായാല്‍ അതില്‍ ചാന്‍സലറുടെ തീരുമാനമാണ് അന്തിമം. രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമാണ് ഉപസമിതിയില്‍. വളരെ ജൂനിയറായ അസോ.പ്രൊഫസറെയും കീഴുദ്യോഗസ്ഥനായ രജിസ്ട്രാറെയുമാണ് വി.സിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് നിയോഗിച്ചിരിക്കുന്നതെന്നത് ആശ്ചര്യമാണ്.
വി.സിയുടെ ഓഫീസിലെയും ഇ-ഗവേണന്‍സ്, പരീക്ഷ, അക്കാഡമിക് വിഭാഗങ്ങളിലെയും 10ജീവനക്കാരെ മാറ്റി നിയമിച്ച വിസിയുടെ നടപടിയെ ബോര്‍ഡ് ഒഫ് ഗവേണന്‍സ് യോഗം മരവിപ്പിച്ചു. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഗവര്‍ണറെ വി.സി അറിയിച്ചു.കഴിഞ്ഞ മേയ് മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഫിനാന്‍സ് ഓഫീസറുടെ ചുമതല രജിസ്ട്രാറാണ് വഹിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകള്‍ വി.സി അംഗീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ റ്റി.എ, ഡി.എ, ഓണറേറിയം അടക്കമുള്ള ബില്ലുകള്‍ വി.സിയുടെ അംഗീകാരത്തിന് നല്‍കാറില്ല. ഹൈക്കോടതിയിലെ കേസുകളില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹാജരാകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും വിസിയെ കസേരയിലുരുത്തി ഭരണം നടത്താനാണ് ശ്രമിക്കുന്നത്. സാമ്പത്തിക ബാധ്യത വരുന്ന വിഷയങ്ങള്‍, നയപരമായ തീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങള്‍ പോലും വിസിയായ തന്നെ അറിയിക്കാറില്ലെന്ന് സിസ തോമസ് പറയുന്നു. എന്നു മാത്രമല്ല, വിസിയുടെ അനുമതി വാങ്ങേണ്ട വിഷയങ്ങളില്‍ പോലും രജിസ്ട്രാര്‍ അനുമതി നല്കി നടപ്പിലാക്കുന്നു. സിപിഎം ന്റെ ഭീഷണിയും ഗുണ്ടായിസവും കാരണം സര്‍വ്വകലാശാല പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനു പുറമേ പിന്‍വാതില്‍ നിയമനത്തിനായി കാലാകാലങ്ങളില്‍ എത്തിക്കുന്ന ലിസ്റ്റുകള്‍ വിസി അംഗീകരിച്ചു നല്കാത്തതിന്റെ ഭീഷണിയും തുടരുന്നുണ്ട്.
നൂറ് ഒഴിവുകളിലേയ്ക്ക് നിയമിക്കാനായി തയ്യാറാക്കിയ ലിസ്റ്റുകള്‍ അംഗീകരിക്കാതെ വിസി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍
ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാനും എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടതോടെ സിന്‍ഡിക്കേറ്റില്‍ വിസിക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. വൈസ്ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാര്‍ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാന്‍ വി.സി ,പ്രൊഫ സിസാ തോമസിനോട് അന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ സ്ഥിരം ജീവനക്കാര്‍ 57മാത്രം. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സര്‍ക്കാര്‍ അനുവദിച്ചുള്ളൂ.നേരത്തേ പിന്‍വാതില്‍ വഴി നിയമിതരായവരില്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ അയല്‍ക്കാര്‍, മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം, സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റിന്റെ അളിയന്‍, കേരള സര്‍വകലാശാലയിലെ ഇടത് സംഘടനയുടെ നേതാവിന്റെ ഭാര്യ എന്നിവരുള്ളതായി കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. തന്റെ അനുമതിയില്ലാതെയാണ് 100 പേരെക്കൂടി നിയമിക്കാന്‍ വിജ്ഞാപനമിറക്കിയതെന്നായിരുന്നു വി.സിയുടെ റിപ്പോര്‍ട്ട് .
സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പും പണമിടപാടുകളുമെല്ലാം നിയന്ത്രിക്കുന്നത് താത്കാലിക ജീവനക്കാരാണ്. പരീക്ഷാ വിഭാഗത്തില്‍ ടാബുലേഷന്‍ ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിന് 114 ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിച്ചു. ഇത് പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടമാക്കുമെന്ന് ആക്ഷേപമുണ്ട്.ഫിനാന്‍സ് വിഭാഗത്തിലും താത്കാലിക ജീവനക്കാരാണ്. ഡ്രൈവര്‍മാര്‍, ലീഗല്‍ അഡൈ്വസര്‍, ഐ.ടി പ്രോഗ്രാമര്‍, ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍, സ്വീപ്പര്‍മാര്‍, പ്യൂണുമാര്‍ എന്നിവരെയെല്ലാം സിന്‍ഡിക്കേറ്റ് നേരിട്ടാണ് നിയമിക്കുന്നത്. സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചാല്‍ പി.എസ്.സി വഴിയേ നിയമനം നടത്താനാവൂ.പിന്‍ വാതില്‍ നിയമനങ്ങള്‍ രാഷ്ട്രീയാടിസ്ഥാനത്തിലാണ്. ഭൂരിഭാഗം താത്കാലിക ജീവനക്കാരും വര്‍ഷങ്ങളായി തുടരുന്നവരാണ്.
ഏഴ് വര്‍ഷമായി കരാറടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്. നിയമനം നേടിയവരെ പിരിച്ചു വിടില്ല. ദൈനംദിന ജോലി രീതിയും ഹാജരുമടക്കം പരിശോധിച്ചേ കരാര്‍ പുതുക്കൂ.സിന്‍ഡിക്കേറ്റംഗങ്ങള്‍ പിന്‍വാതിതിലൂടെ നിയമിച്ച ഇ-ഗവേണന്‍സ് സപ്പോര്‍ട്ട് സ്റ്റാഫില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത നിരവധി പേരുണ്ട്.ഡ്രൈവിംഗില്‍ വൈദഗ്ദ്ധ്യമില്ലാത്തവരെപ്പോലും ഡ്രൈവര്‍മാരായി നിയമിച്ചിരുന്നു.പുതിയ സ്റ്റാഫ് ബസ് വൈദ്യുത പോസ്റ്റിലിടിച്ചത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണെന്ന് വി.സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു .പിന്നാലെ, ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് വിവാദത്തില്‍ നിന്നും പാര്‍ട്ടി തലയൂരി.
പ്രൊഫ.സിസ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി നിയമിച്ചതു മുതല്‍ പിണറായി സര്‍ക്കാരും സിപിഎം നിരന്തര പോരാട്ടത്തിലായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്കൊന്നും വിസി പദവി നല്കാതെ ഗവര്‍ണര്‍ നിയമപരമായി യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയ നിയമനത്തെ സിപിഎം നാളിതുവരെ അംഗീകരിക്കാതെ കോടതിയില്‍ നടത്തിയ പോരാട്ടമാണ് തോറ്റ് തുന്നം പാടിയിരിക്കുന്നത്.
സിസ തോമസിനും ഗവര്‍ണര്‍ക്കുമെതിരെ കൊണ്ടു വന്ന എല്ലാ അടവുകളും ചീറ്റിപോയ സാഹചര്യത്തിലാണ് വിസിയെ കൈയ്യും കാലും പൂട്ടിയിടുന്ന തരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതും പെരുമാറുന്നതും. ഈ നില തുടര്‍ന്നാല്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനം വളരെ മോശമായി മാറുമെന്ന കാഴ്ചപാടാണുള്ളത്. അതിന് പരിഹാരമായാണ് സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കാന്‍ ഗവര്‍ണര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















