ഓഹരി വിപണിയില്‍ കൂപ്പുകുത്തി വീണ അദാനി ഗ്രൂപ്പിന് പണം കടംവാങ്ങി നല്കാനുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി ഏറെ വിമര്‍ശനത്തിന് വഴി തെളിക്കുന്നുണ്ട്. കാരണം കോടികള്‍ ബാധ്യതയില്‍ നില്ക്കുന്ന അദാനിയെ സഹായിക്കാനാണ് കേരളം വായ്പയെടുത്ത് പണം അടിയന്തിരമായി നല്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. പണം കൈപറ്റി കഴിഞ്ഞാല്‍ തുറമുഖ നിര്‍മ്മാണം എങ്ങനെ പുരോഗമിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയാണ്.

.ഏടിലെ പശുവിന് പുല്ലോ വെള്ളേമോ ഇല്ലാ. സ്വയം മുങ്ങുന്ന കപ്പലായി മാറി കൊണ്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍. ദൈനംദിന കാര്യങ്ങള്‍ നടന്നു പോകാന്‍ പോലും കടമെടുത്തു കൊണ്ടിരിക്കുകയാണ്. കടമെടുപ്പിന്റെ പരിധി വിട്ടപ്പോള്‍ ഇനിയൊരാളും കടം തരില്ലെന്നും ഉറപ്പായി. ഈ സാഹചര്യത്തില്‍ നില്‍ക്കുന്ന കേരള സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പിനായി കടം വാങ്ങി പണം നല്കാന്‍ തയ്യാറെടുക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എങ്ങും എത്താതെ നില്ക്കുകയും കോടികള്‍ പൊടിച്ചു കളയുകയും ചെയ്തു കൊണ്ടിരിക്കുന്ന് സാഹചര്യമാണ് നിലവിലുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ കാര്യമായൊന്നും നടന്നില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താകട്ടെ സമരങ്ങളും പ്രതിഷേധങ്ങളും കൊണ്ട് തുറമുഖ നിര്‍മ്മാണത്തെ പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു കൊണ്ടിരുന്നു. ഇപ്പോഴിതാ ഓഹരി വിപണിയില്‍ കൂപ്പുകുത്തി വീണ അദാനി ഗ്രൂപ്പിന് പണം കടംവാങ്ങി നല്കാനുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി ഏറെ വിമര്‍ശനത്തിന് വഴി തെളിക്കുന്നുണ്ട്. കാരണം കോടികള്‍ ബാധ്യതയില്‍ നില്ക്കുന്ന അദാനിയെ സഹായിക്കാനാണ് കേരളം വായ്പയെടുത്ത് പണം അടിയന്തിരമായി നല്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. പണം കൈപറ്റി കഴിഞ്ഞാല്‍ തുറമുഖ നിര്‍മ്മാണം എങ്ങനെ പുരോഗമിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയാണ്. കേരളത്തിന്റെ സ്വപ്‌ന പദ്ധതി അദാനിയുടെ തകര്‍ച്ചയ്‌ക്കൊപ്പം തകരുമോയെന്ന സംശയവും ബാക്കിയാണ്. എങ്കിലും പിണറായി സര്‍ക്കാര്‍ ഇത്ര തിടുക്കപ്പെട്ട് അദാനിയ്ക്ക് പണം നല്കാന്‍ ഉദ്ദേശിക്കുന്നതിന് പിന്നില്‍ അദാനിയെ സഹായിക്കുക എന്ന ലക്ഷ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ 850 കോടി അടിയന്തരമായി വായ്പയെടുക്കാനാ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി ഒരാഴ്ചയ്ക്കകം 850 കോടി രൂപ അദാനി ഗ്രൂപ്പിനു കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഹഡ്കോയില്‍നിന്നോ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇരുകൂട്ടരുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
തുറമുഖനിര്‍മാണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നടത്തിപ്പ് സര്‍ക്കാരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹഡ്കോയില്‍നിന്നു വായ്പയെടുത്താല്‍ 16 വര്‍ഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശ മാത്രം നല്‍കിയാല്‍ മതിയാകും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി 1000 കോടി രൂപയും വിഴിഞ്ഞം-ബാലരാമപുരം റെയില്‍വേ ലൈന്‍ നിര്‍മാണത്തിനു മറ്റൊരു 1000 കോടിയുമുള്‍പ്പെടെ 2850 കോടിയാണ് സര്‍ക്കാര്‍ ആകെ വായ്പയെടുക്കുന്നത്. സാങ്കേതികപ്രശ്നങ്ങളാല്‍ ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമല്ലാത്തതിനാലാണ് ഹഡ്കോയെയും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും സമീപിച്ചത്.
ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കേണ്ടത് 1450 കോടി രൂപയാണ്. നിലവില്‍ ബ്രേക്ക് വാട്ടറിന്റെ 30 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട വിഹിതത്തില്‍നിന്ന് 400 കോടി എത്രയുംപെട്ടെന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നല്‍കിയിരുന്നു. തുറമുഖ നിര്‍മാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നല്‍കേണ്ടത്. ഇതില്‍ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. കൂടാതെ തുറമുഖ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നുള്ള ലക്ഷ്യവും മുന്‍നിര്‍ത്തിയാണ്, അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തുക കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നും തുറമുഖവകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കപ്പലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ കടമെടുക്കാന്‍ കഴിയുന്ന തുക 937 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത മാസത്തെ ചെലവുകള്‍ പ്രതിസന്ധിയില്‍. പണമില്ലാത്തതിനാല്‍ പദ്ധതി വിഹിതത്തില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ വന്നേക്കും.
കഴിഞ്ഞ വര്‍ഷം 25 ശതമാനത്തോളം വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇക്കുറി ഇത് 35 ശതമാനമായി വര്‍ധിക്കാനാണു സാധ്യത. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ പദ്ധതിച്ചെലവ് 56 ശതമാനമേ ആയിട്ടുള്ളൂ. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന പതിവുള്ളതിനാല്‍ 25,000 കോടി രൂപയെങ്കിലും അടുത്ത മാസം ട്രഷറിയില്‍നിന്നു ചെലവിടാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ പാളി.
6,000 കോടി നികുതി വരുമാനവും 500 കോടി നികുതിയിതര വരുമാനവും കടമെടുക്കുന്ന 937 കോടിയും മറ്റെല്ലാ വരുമാനങ്ങളും ചേര്‍ത്ത് 10,000 കോടി രൂപയില്‍ താഴെ മാത്രമേ ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാരിനു സമാഹരിക്കാന്‍ കഴിയൂ. കടമെടുക്കാമെന്നു കരുതിയ തുകയില്‍നിന്നു 2,700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്കു കാരണം. മുന്‍പു കടമെടുത്തതിന്റെ പലിശ, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, വിവിധ സബ്‌സിഡികള്‍ എന്നിവയ്ക്കായി നല്‍കാന്‍ മാര്‍ച്ചില്‍ മാത്രം 5,000 കോടി രൂപയെങ്കിലും വേണം. ഇവ ഒഴിവാക്കാന്‍ കഴിയാത്ത ചെലവുകളാണ്. പിന്നെ ബാക്കിയുള്ള 5,000 കോടി കൊണ്ടു വര്‍ഷാവസാന ചെലവുകളില്‍ കാല്‍ പങ്കു പോലും നിറവേറ്റാന്‍ കഴിയില്ല.
ഇത്ര ഗുരുതരമായ പ്രതിസന്ധി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സഹകരണ ബാങ്കില്‍നിന്നു 2,000 കോടി വായ്പയെടുക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ ബവ്‌റിജസ് കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട പണം മുന്‍കൂറായി വാങ്ങും. ആവശ്യത്തിനു പണമുള്ള ചില ക്ഷേമനിധി ബോര്‍ഡുകളെയും സമീപിക്കും.
റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള 1,600 കോടിയുടെ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ഇപ്പോള്‍ത്തന്നെ അടിക്കടി സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. ഓവര്‍ഡ്രാഫ്റ്റായി 1,600 കോടി രൂപ കൂടി സ്വീകരിക്കേണ്ടി വരും. വളരെ അസാധാരണ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓവര്‍ഡ്രാഫ്റ്റിലേക്കു നീങ്ങാറുള്ളത്. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനും 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.
സര്‍ക്കാരിന്റെ രണ്ട് കൈയ്യും വിട്ട് ബെല്ലും ബ്രേക്കുമില്ലാതെയുള്ള പോക്ക് എവിടെ ചെന്ന് അവസാനിപ്പിക്കുന്നമെന്ന കാര്യത്തില്‍ നിശ്ചയമില്ല. കടം പെരുകി പെരുകി വരികയും കടമെടുത്ത് തുകകള്‍ തിരിച്ചു നല്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലേയ്ക്കാണ് നീ്ങ്ങുന്നത്. അതിനിടയിലാണ് അദാനിയെ സഹായിക്കാന്‍ ആയിരം കോടിയോളം രൂപ വേറെയും കണ്ടെത്തുന്നത്. അദാനിയുടെ പൊല്ലാകാലമാണ്. ഇപ്പോള്‍ കേരളം വായ്പയെടുത്ത് പണം കൈമാറിയാല്‍ അവര്‍ അത് വകമാറ്റി ചിലവഴിച്ച് കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെ അട്ടിമറിക്കുമോയെന്ന സംശയമുണ്ട്.
https://www.facebook.com/Malayalivartha