തിരഞ്ഞെടുക്കപ്പെട്ട ആള്‍ സ്ഥാനം രാജിവെച്ചാല്‍ പോലും അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളിനെ കണ്ടെത്തെണം എന്നറിയാത്ത ആളല്ല പ്രിന്‍സിപ്പാള്‍. എന്നിട്ടും അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസുകാരനായ പ്രിന്‍സിപ്പാള്‍ സിപിഎമ്മിന് വഴങ്ങുകയായിരുന്നു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളെജ് പ്രിന്‍സിപ്പലും എസ് എഫ് ഐ അറിഞ്ഞു കൊണ്ടു നടത്തിയ ആള്‍മാറാത്തിന് പിന്നില്‍ വ്യക്തമായ വെട്ടിനിരത്തല്‍ ലക്ഷ്യങ്ങളുണ്ടായിരുന്നു. കോളെജിലെ പൂര്‍വ്വവിദ്യാര്‍്തഥിയും എംഎല്‍എയുമായ വ്യക്തിയാണ് കോളെജും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങളിലെ മീഡിയേറ്റര്‍. കോളെജിലെ എല്ലാ കാര്യങ്ങളിലും സജീവമായ ആ വ്യക്തിയുടെ വാക്കിന്റെ പിന്‍ബലത്തിലാണ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ.ഷൈജു യൂണിവേഴ്‌സിറ്റിയ്ക്ക് അയച്ച ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ആള്‍ സ്ഥാനം രാജിവെച്ചാല്‍ പോലും അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളിനെ കണ്ടെത്തെണം എന്നറിയാത്ത ആളല്ല പ്രിന്‍സിപ്പാള്‍. എന്നിട്ടും അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസുകാരനായ പ്രിന്‍സിപ്പാള്‍ സിപിഎമ്മിന് വഴങ്ങുകയായിരുന്നു. അത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിയുടെ ഉറപ്പിന്‍മേലാണ് ആള്‍മാറാട്ട ലിസ്റ്റ് നല്കിയതെന്ന് വ്യ്കതം.
'ആള്‍മാറാട്ട' വിവാദത്തില്‍ വിദ്യാര്‍ഥി നേതാവിനെതിരെ പാര്‍ട്ടിയും എസ്എഫ്‌ഐയും നടപടി എടുത്തെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കു കൂടി അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ട സാഹചര്യത്തിലാണു കൗണ്‍സിലര്‍ പട്ടികയില്‍ കയറിപ്പറ്റാന്‍ എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറി ആയ എ.വിശാഖ് വളഞ്ഞ വഴി സ്വീകരിച്ചത്. യൂണിയന്‍ ചെയര്‍മാന്‍ പദവി സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് എസ്എഫ്‌ഐ ജില്ലാ നേതൃത്വമാണ്. ഇക്കാര്യം പാര്‍ട്ടിയിലെ ബന്ധപ്പെട്ടവരെയും അറിയിക്കാറുണ്ട്. കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത വിശാഖിനെ തിരിമറി നടത്തി കൊണ്ടുവരാനുളള നീക്കം അപ്പോള്‍ പാര്‍ട്ടിയിലെയും എസ്എഫ്‌ഐയിലേയും പലരും അറിഞ്ഞെന്നു വ്യക്തം. അവരുടെ പിന്തുണയും പ്രോത്സാഹനവും ആ വിദ്യാര്‍ഥിക്കു ലഭിച്ചു. മോഹം നല്‍കിയവരെല്ലാം ഇപ്പോഴും ഇരുട്ടില്‍ മറഞ്ഞു നില്‍ക്കുന്നു. വിദ്യാര്‍ഥി നേതാവിനെ പാര്‍ട്ടിയും സംഘടനയും തള്ളിപ്പറയുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ സ്വീകരിക്കാവുന്ന നടപടിയാണു കൈക്കൊണ്ടിരിക്കുന്നത് എന്നാണു നേതാക്കള്‍ വിശദീകരിക്കുന്നത്. അതേ സമയം തന്നെ വിശാഖിനെ മാത്രം 'പ്രതിയാക്കി' മറ്റുള്ളവരെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നു. മുന്‍ നിശ്ചയപ്രകാരം വിളിച്ച സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്നു ചേരുമ്പോള്‍ ഈ വിവാദം ചര്‍ച്ച ചെയ്യാതെയിരിക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. കാട്ടാക്കടയില്‍ നിന്ന യുവജനങ്ങളുടെ ഇടയില്‍ ജനപ്രിയരായി നിരവധി പേര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരെയൊന്നും സ്ഥലത്തെ പ്രധാനിയായ എംഎല്‍എയ്ക്ക് പിടിക്കുന്നില്ല. പകരം തന്റെ പിന്‍ഗാമിയായി ഒരാളെ വളര്‍ത്തി കൊണ്ടു വരാന്‍ നടത്തിയ ശ്രമമമാണ് മുളയിലെ പൊളിഞ്ഞത്. നിരവധി യുവാക്കളുടെ രാഷ്ട്രീയ പ്രതീക്ഷകളെ തകര്‍ക്കാനുള്ള നടപടികളാണ് നടന്നതെന്ന് വ്യകതമാണ്.
വിശാഖിന്റെ പേരു കൃത്രിമമായി ഉള്‍പ്പെടുത്താനായി പ്രിന്‍സിപ്പലില്‍ വന്‍സമ്മര്‍ദം ഉണ്ടായെന്ന നിഗമനത്തിലാണു പാര്‍ട്ടിയിലെ പ്രബല വിഭാഗം. പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും പ്രിന്‍സിപ്പലിന്റെ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കുകയും ചെയ്താല്‍ 'പ്രേരണാക്കുറ്റക്കാരനെ' വളരെ വേഗം പിടികൂടാമല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ചെയ്യുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യമുണ്ടാകും എന്നതു കൊണ്ടു തന്നെ രാഷ്ട്രീയമായ സംരക്ഷണം ആരെങ്കിലും വാഗ്ദാനം ചെയ്യാതെ പ്രിന്‍സിപ്പല്‍ ഇതിനു തുനിയില്ലെന്നു തന്നെ വ്യക്തമാണ്. പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
ജില്ലയിലെ സിപിഎം നേതാക്കളില്‍ ഭൂരിപക്ഷത്തിനും കാട്ടാക്കടയില്‍ നടന്നതു ദഹിച്ചിട്ടേയില്ല. തലസ്ഥാനത്തെ എസ്എഫ്‌ഐയെ ഗ്രസിച്ചിരിക്കുന്ന പ്രശ്‌നങ്ങളിലേക്കാണു പലരും വിരല്‍ ചൂണ്ടുന്നത്. പി എസ് സി തട്ടിപ്പു മുതല്‍ എസ് എഫ് ഐയെ ഗ്രസിച്ചിരിക്കുന്ന കുതന്ത്രങ്ങള്‍ പാര്‍ട്ടിയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ സംരക്ഷണവും പിന്തുണയും ഇക്കൂട്ടര്‍ക്കു ലഭിച്ചു വരുന്നു. തുടര്‍ഭരണം സൃഷ്ടിക്കുന്ന ദുര്‍മേദസ്സ് തന്നെയാണ് ഇതിനെല്ലാം മൂലകാരണമായി നിഷ്പക്ഷരായ നേതാക്കള്‍ കാണുന്നത്. ആനാവൂര്‍ നാഗപ്പന്റെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുളള രണ്ടു വിഭാഗങ്ങളാണു ജില്ലയിലെ സിപിഎമ്മില്‍ ഉണ്ടായിരുന്നത്. ഇരു വിഭാഗത്തിനുമുള്ള ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിഴല്‍യുദ്ധമാണ് കുറേക്കാലമായി പാര്‍ട്ടിയില്‍ നടന്നു വരുന്നതും.
ആ പോരില്‍ കാലാളുകളായി പ്രവര്‍ത്തിച്ചവരാണു യുവജന-സംഘടനാ നേതാക്കളില്‍ ഒരു വിഭാഗം. രാഷ്ട്രീയമായ വിദ്യാഭ്യാസമോ പ്രതിബദ്ധതയോ ഇല്ലാത്ത ഇവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സംരക്ഷിച്ചു വന്ന നേതാക്കളും ശ്രമിച്ചില്ല. അതിന്റെ ബാക്കിപത്രമായി കാട്ടാക്കടയിലെ ആള്‍മാറാട്ടത്തെയും അതു വഴി വ്യാജ കൗണ്‍സിലറെ സൃഷ്ടിക്കാനുള്ള ശ്രമത്തെയും പലരും വിലയിരുത്തുന്നു. എം.വി.ഗോവിന്ദന്റെ തിരുത്തല്‍ നടപടികള്‍ ഇക്കണക്കിനാണെങ്കില്‍ സ്ിപിഎം വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. എന്തായാലും കേരളത്തിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യത്തിനെതിരെ തെരുവില്‍ സമരം തുടരുകയാണ്. ്അപ്പോഴും സിപിഎം നേതാക്കള്‍ പതിവ് മൗനത്തിലാണ്. സൂത്രധാരനാകട്ടെ ഒന്നുമറിയാത്ത പാര്‍ട്ടി പരിപാടികളില്‍ സജീവവുമാണ്. സ്വയം വഞ്ചിതരായ യുവനേതാക്കള്‍ പിന്നെയും നേതാവിനായി മുദ്രാവാക്യം മുഴക്കി നട്ക്കുന്നു.
https://www.facebook.com/Malayalivartha