അസമിൽ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു... മരണ സംഖ്യ 100 കടന്നു

അസമിൽ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മുങ്ങിമരിച്ചതോടെ മരണ സംഖ്യ 100 കടന്നു. ഗോലാഘട്ട്, കർബി ആംഗ്ലോങ് ജില്ലകളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1,37,500-ലധികം ആളുകളെ പ്രളയം നേരിട്ട് ബാധിക്കുകയും ചെയ്തു. ചരായ്ഡിയോ, ദരംഗ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോങ്, നാഗാവ്, ശിവസാഗർ എന്നിവയാണ് ദുരിതബാധിത ജില്ലകൾ.
ഇതിൽ 70,000-ത്തോളം ആളുകൾ ദുരിതത്തിലായ ഗോലാഘട്ടാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത്. ശിവസാഗറിൽ 40,000ത്തിലേറെ പേരെയും ജോർഹട്ടിൽ 16,000ത്തിലധികം പേരെയും പ്രളയം ബാധിക്കുകയും ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് ജില്ലകളിലായി 125 റിലീഫ് ക്യാമ്പുകളും തുറന്നു. 49,061 പേരാണ് ഈ ക്യാമ്പുകളിൽ അഭയം തേടിയിട്ടുള്ളത്. 456 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. 11,933 ഹെക്ടറിലധികം കൃഷിഭൂമിയും തകർന്നു. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി.
"https://www.facebook.com/Malayalivartha
























