ഏഴു വർഷമായി പിണറായി വിജയൻ കേരളം ഭരിക്കുന്നു; ഏതെങ്കിലുമൊരു വൻകിട പദ്ധതി കൊണ്ടുവരാനോ, ഏതെങ്കിലും ജനക്ഷേമപദ്ധതികൾ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല; രണ്ടു വർഷം ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമായി സൂചിപ്പിക്കാത്ത ഒരു പ്രോഗ്രസ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല
രണ്ടു വർഷം ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമായി സൂചിപ്പിക്കാത്ത ഒരു പ്രോഗ്രസ് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴു വർഷമായി പിണറായി വിജയൻ കേരളം ഭരിക്കുന്നു. ഏതെങ്കിലുമൊരു വൻകിട പദ്ധതി കൊണ്ടുവരാനോ , ഏതെങ്കിലും ജനക്ഷേമപദ്ധതികൾ
നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു ശമ്പളമില്ല, വിവിധ ഡിപ്പാർട്ട്മെന്റുകളിലും സ്ഥിതി ഇതുതന്നെ. പെൻഷൻ ലഭിക്കുന്നില്ല എന്ന അവസ്ഥയുമുണ്ട്.
സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന്റെ തികഞ്ഞ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. രണ്ടു വർഷംകൊണ്ടു പാർട്ടിയും നേതാക്കളും തടിച്ചുകൊഴുത്തു എന്നല്ലാതെ പാവപ്പെട്ടവർക്കോ , സാധാരണക്കാർക്കോ , പൊതുസമൂഹത്തിനോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് നന്മ ചെയ്യുന്നതിനെക്കാൾ മുഖ്യമന്ത്രിക്ക് താൽപര്യം അഴിമതി നടത്തുന്നതിലാണ്.
പ്രതിപക്ഷം പുറത്തുവിട്ട അഴിമതി ആരോപണങ്ങൾക്ക് മുന്നിൽ എന്താണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്? എ.ഐ ക്യാമറ ഇടപാടിൽ നഗ്നമായ അഴിമതിയുണ്ട് എന്ന് തെളിവുസഹിതമാണ് പറഞ്ഞത്. ഈ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തികഞ്ഞ കുറ്റബോധംകൊണ്ടാണ്. ഈ അഴിമതിയുടെ ഫലം ജൂൺ 4 മുതൽ ജനങ്ങൾ അനുഭവിക്കാൻ പോകുകയാണ്.
സാധാരണക്കാരായ ജനങ്ങൾ നിയമം അറിയാത്തതു കൊണ്ടോ, നിയമലംഘനം കൊണ്ടോ ഈടാക്കുന്ന പിഴത്തുക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് പോകുന്നത് . എ.ഐ ക്യാമറ ഇടപാട് കേരളം കണ്ട വൻ അഴിമതിയാണ്. വ്യവസായ വകുപ്പ് മന്ത്രി വ്യവസായ വകുപ്പുസെക്രട്ടറിയോട് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പറഞ്ഞിട്ട് 3 ആഴ്ച കഴിഞ്ഞിട്ടും കിട്ടിയില്ല. ഇതു പോലുള്ള അഴിമതികളെ ഒരാൾക്കും ന്യായീകരിക്കാൻ കഴിയില്ല.
മുഖ്യമന്ത്രി ഇന്നലെ ഒരു പൊതുയോഗത്തിൽ പറഞ്ഞത് ഞങ്ങൾ കമ്മീഷൻ വാങ്ങില്ലയെന്നാണ്. കമ്മീഷനെക്കാൾ വലിയ കൊള്ളയാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. എല്ലാ വികസനപദ്ധതികളും അഴിമതിക്കുള്ള മേഖലയാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്.
സാധാരണ ഗതിയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഞങ്ങൾ പുറത്തുവിട്ട എഐ ക്യാമറ ഇടപാടിലെ അഴിമതിയെ കുറിച്ച് ഏതൊരാൾക്കും പരിശോധിച്ചാൽ മനസിലാകും. 68 കോടി രൂപക്ക് പൂർത്തീകരിക്കേണ്ട പദ്ധതി 152 കോടി രൂപയും പിന്നീട് 232 കോടി രൂപയുമായി ഉയർത്തിയ ടെണ്ടർ നടപടിയിൽ അടിമുടി അഴിമതിയാണ്. ഇങ്ങിനെ തങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനികൾക്ക് ടെണ്ടർ ഉറപ്പിച്ചു കൊടുത്ത നടപടിയെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യാത്തത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha