പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നു; സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അരാജകത്വത്തിലേക്കാണ് പോകുന്നത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
![](https://www.malayalivartha.com/assets/coverphotos/w657/306459_1709550034.jpg)
പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അരാജകത്വത്തിലേക്കാണ് പോകുന്നതെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധാർത്ഥിന്റെ കുടുംബത്തിനോട് ഒരു നല്ല വാക്കെങ്കിലും മുഖ്യമന്ത്രി പറഞ്ഞോ? മനസാക്ഷിയില്ലാത്ത നീചനായ വ്യക്തിയായി പിണറായി വിജയൻ അധപതിച്ചു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മുകാരായതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. സീറ്റ് തർക്കത്തിന്റെ പേരിൽ ജുനൈദ് എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ ഹരിയാനയിൽ പോയി 10 ലക്ഷം രൂപ കൊടുത്തയാളാണ് കേരള മുഖ്യമന്ത്രി.
ലോകസമാധാനത്തിന് വേണ്ടി അദ്ദേഹം ബജറ്റിൽ 10 ലക്ഷം മാറ്റിവെച്ചത് പിണറായി വിജയനാണ്. അങ്ങനെയൊരു മുഖ്യമന്ത്രിയാണ് ഇത്രയും ദാരുണമായ സംഭവം നടന്നിട്ടും പ്രതികരിക്കാതിരിക്കുന്നത്. എസ്എഫ്ഐ ഇത്രയും മനുഷ്യത്വരഹിതമായ പ്രവർത്തനം നടത്തിയിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. ഇന്ത്യയിൽ ഒരു ക്യാമ്പസിലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ടാണ് കൊയിലാണ്ടിയിലെ കോളേജിലും എസ്എഫ്ഐ അക്രമം ആവർത്തിച്ചത്. സിദ്ധാർത്ഥിന്റെ കൊലപാതകം തേച്ച് മാച്ച് കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഡീനിന് എല്ലാം അറിയാമായിരുന്നു. യാദൃശ്ചികമല്ല മറിച്ച് ആസൂത്രിതമായി നടത്തിയതാണ് ഈ കൊലപാതകം.
സംസ്ഥാന പൊലീസ് സർവീസിലുള്ള വനിതയുടെ മകളാണ് സിദ്ധാർത്ഥിനെതിരെ പരാതി നൽകിയത്. കേസ് വഴിതിരിച്ചുവിടാനും പ്രതികളെ രക്ഷിക്കാനുമുള്ള ആഭ്യന്തരവകുപ്പിന്റെ ഇടപെടലാണിത്. ക്രൈംത്രില്ലർ സിനിമകളിലൊക്കെ കാണുന്നത് പോലെയാണ് വയനാട്ടിൽ നടന്നത്. കോളേജ് അധികൃതരാണ് എല്ലാത്തിനും കൂട്ട് നിന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha