തനിക്കും കുടുംബത്തിനുമെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളും സാമൂഹിക മാധ്യമ കോൺഗ്രസ് ബുജികളും നടത്തുന്ന പരിഹാസത്തിലും ആക്ഷേപത്തിലും മനംനോവുന്നു; എ.കെ. ആന്റണി രാഷ്ട്രീയം പൂർണമായി ഉപേക്ഷിക്കുന്നു?

തനിക്കും കുടുംബത്തിനുമെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളും സാമൂഹിക മാധ്യമ കോൺഗ്രസ് ബുജികളും നടത്തുന്ന പരിഹാസത്തിലും ആക്ഷേപത്തിലും മനംനൊന്ത് എ.കെ. ആന്റണി രാഷ്ട്രീയം പൂർണമായി ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ സമ്മർദ്ദമുണ്ടെന്നും സൂചനയുണ്ട്. മറിയാമ്മാ ഉമ്മൻ ചാണ്ടി പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനെത്തിയത് എലിസബത്തിനെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ എ.കെ.ആൻറണി യുഗം അവസാനിച്ചിട്ട് കുറച്ചു നാളായി.. മകൻ കോൺഗ്രസ് വിട്ടതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ശാപവചനങ്ങൾ ഉതിർക്കുന്നത് എ.കെ.ആൻ്റണിക്ക് നേരെയാണ്. എ.കെ.ആൻ്റണിയും ബി ജെ പിയിലേക്ക് എന്ന് പോസ്റ്റിടുന്ന നിരവധി പ്രവർത്തകർ കോൺഗ്രസിലുണ്ട്. ആന്റണി അറിഞ്ഞിട്ടാണ് മകൻ ബി.ജെ.പിയിലേക്ക് പോയതെന്ന് പോസ്റ്റിടുന്നവരുമുണ്ട്.
കോൺഗ്രസ് പ്രവർത്തകർക്ക് അനിൽ ആൻറണിയുടെ ബി ജെ പി പ്രവേശത്തിൽ അത്ഭുതമൊന്നുമില്ലെങ്കിലും അവർ എ.കെ.ആൻറണിയോടുള്ള അസൂയയും പകയും തീർക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുന്നു. ദേശീയ തലത്തിൽ ആൻറണിക്കുള്ള സ്വീകാര്യത ഇതോടെ ഇല്ലാതാവുകയാണ് .അനിലിൻ്റെ രാജി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല.
ഒരു ഘട്ടത്തിൽ അനിൽ കോൺഗ്രസ് വിടില്ലെന്ന് ആൻറണി സോണിയയെയും രാഹുലിനെയും അറിയിച്ചിരുന്നു. പക്ഷേ അനിലുമായി ആൻറണി ഇക്കാര്യം സംസാരിച്ചിരുന്നില്ല. മകൻ്റെ രാഷ്ട്രീയ നിലപാട് തനിക്ക് തീരുമാനിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു ആൻ്റണിയുടെ നിലപാട്. മകൻ ബി ജെ പിയിൽ പോയത് തന്റെ അറിവോടെയാണെന്ന് വാദിക്കുന്ന കോൺഗ്രസുകാർ ആന്റണിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
താൻ കോൺഗ്രസ് വിട്ടാൽ അച്ഛൻ വിഷമിക്കു മെന്ന് അനിലിന് അറിയാമായിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നത് കുടുംബത്തില്‍ അസ്വാരസ്യമുണ്ടാക്കില്ലെന്ന് അനില്‍ ആന്റണി പറഞ്ഞെങ്കിലും ആന്റണിക്ക് സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് അനിലിന് നന്നായി അറിയാമായിരുന്നു. രാഷ്ട്രീയവും കടന്ന് പിതൃനിന്ദയിൽ എത്തിനിൽക്കുകയാണ് പത്തനംതിട്ടയിലെ ചർച്ചകൾ.
കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആന്‍റണി പറഞ്ഞത് എ.കെ. ആന്‍റണിയെ ഉദ്ദേശിച്ചു തന്നെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം.ഹസൻ ആവര്‍ത്തിച്ചു. എന്നാല്‍, ഇക്കാര്യത്തിൽ ഹസനെ രൂക്ഷമായ വാക്കുകളിൽ വിമർശിക്കുകയാണ് അനിൽ ആന്‍റണി. 80 കഴിഞ്ഞ ഹസനെ പോലെയുള്ളവരാണ് കാലഹരണപ്പെട്ടവരെന്ന് വിളിച്ചതെന്നാണ് അനിലിന്‍റെ മറുപടി. തന്റെ പ്രിയപ്പെട്ട അനുയായിയായ ഹസൻ തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലാണ് ആന്റണിക്ക് സങ്കടം.
അനിലിന്‍റെ മറുപടിക്ക് പിന്നാലെയാണ് വീണ്ടും വിമര്‍ശനം ആവര്‍ത്തിച്ചുകൊണ്ട് എംഎം ഹസൻ രംഗത്തെത്തിയത്. അനിൽ ആന്‍റണി മറുപടി അർഹിക്കുന്നില്ലെന്നും ഇന്നലെ പറയാനുള്ളത് പറഞ്ഞുവെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു എം എം ഹസന്‍റെ പ്രതികരണം. സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോൾ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഹസൻ പറഞ്ഞു. ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമെന്നും എംഎം ഹസൻ കൂട്ടിച്ചേര്‍ത്തു.
ബിജെപി സ്ഥാനാർത്ഥിയായി അനില്‍ ആന്‍റണി വന്നതിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ അവസാന ലാപ്പിൽ സാക്ഷാൽ എ.കെ. ആന്റണിയെ തന്നെ കോൺഗ്രസ് ഇറക്കിയെന്നതാണ് ഹസന്‍റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. മകൻ തോൽക്കുമെന്ന് അച്ഛനെ കൊണ്ടു പറയിച്ചു. കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ ആന്‍റണിക്ക് ചൂടൻ മറുപടി നൽകി അനിൽ ഏറ്റുപിടിച്ചു. അങ്ങനെ കൊണ്ടുകൊടുത്തും പിതൃനിന്ദയിൽ എത്തിനിൽക്കുകയാണിപ്പോള്‍ പത്തനംതിട്ടയിലെ രാഷ്ട്രീയ ചർച്ച.
അനിൽ കെ ആൻ്റണി പിതൃനിന്ദ നടത്തിയെന്ന് പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്‍റണി രംഗത്തെത്തി. കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്‍റെന്നും അനില്‍ കെ ആന്റണി പറഞ്ഞു. ഹസന്‍റേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ കെ ആന്റണി പറഞ്ഞു.
കോഴ ആരോപണത്തിലും അനില്‍ കെ ആന്‍റണി പ്രതികരിച്ചു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അനിൽ ആന്റണി പറഞ്ഞു. നിയമപരമായ നടപടി കാത്തിരുന്ന് കാണാമെന്നും കർമ്മം പോലെ കാര്യങ്ങൾ വന്നോളുമെന്നും അനില്‍ പറഞ്ഞു.പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഇക്കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും അനില്‍ കെ ആന്റണി പറഞ്ഞു.ഹസനും അതിലും ചേർന്നുണ്ടായ വിവാദങ്ങൾ ഏറ്റവുമധികം വേദനിപ്പിക്കുന്നത് ആന്റണിയെ തന്നെയാണ്. ആന്റണിക്ക് സമാധാനമില്ലാത്ത സാഹചര്യമാണുള്ളത്.
അച്ഛനോടുള്ള സ്നേഹവും ബഹുമാനവും എക്കാലവും നിലനില്‍ക്കുമെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അനിൽ പറഞ്ഞിരുന്നു.. എ.കെ.ആന്റണിയും ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ചോദ്യമുയര്‍ന്നയുടന്‍ വാര്‍ത്താസമ്മേളനം നിയന്ത്രിച്ച ബിജെപി നേതാവ് വിഷയം പാര്‍ലമെന്റ് സ്തംഭനത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഇങ്ങനെയൊരു ചോദ്യം മാധ്യമ പ്രവർത്തകരിൽ നിന്നും ഉണ്ടായപ്പോൾ ആൻ്റണി വല്ലാതെ വിഷമിച്ചിരിക്കണം. മകൻെറ വാർത്താ സമ്മേളനം പൂർണമായി കാണാൻ ആൻറണി തയ്യാറായില്ല. എന്റെ വീട്ടില്‍ നാലുപേരുണ്ട്. എന്റെ അച്ഛനും അമ്മയും സഹോദരനും ഞാനും. ഞങ്ങള്‍ ഓരോരുത്തരും വളരെ വ്യത്യസ്തമായ വ്യക്തിത്വമുള്ളവരാണ്. അദ്ദേഹം എന്റെ അച്ഛനാണ്. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ഞാൻ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അച്ഛനെയാണ്.
ഇപ്പോള്‍ സംഭവിക്കുന്നത് വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല. മറിച്ച് ആശയങ്ങളെ സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ്. ബിജെപിയില്‍ ചേര്‍ന്നത് ശരിയായ ചുവടാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും അതേപടി നിലനില്‍ക്കും. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. രാഷ്ട്രീയം എന്റെ കുടുംബത്തിനുള്ളില്‍ ഒരിക്കലും ഭിന്നതയുണ്ടാക്കില്ല.’ അനിൽ പറഞ്ഞു. എന്നാൽ അഞ്ജനത്തിൽ ഇതുണ്ടാക്കിയത് വൻ സ്ഫോടനമാണ്.
ഏറെ പരിക്ഷീണനാണ് ആൻറണി. ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വേദനിപ്പിച്ചെന്ന് എ.കെ.ആന്റണി അന്ന് പറഞ്ഞു. തികച്ചും തെറ്റായ തീരുമാനമെന്നാണ് തന്റെ അഭിപ്രായമെന്നും വികാരാധീനനായി ആന്റണി പറഞ്ഞു. ‘‘രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. സമുദായ സൗഹാർദം ശിഥിലമാകുന്നു.
തനിക്ക് അവസാന ശ്വാസമുള്ളതുവരെ ബിജെപിയുടെയും ആർഎസ്എസിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കുന്നതിനു വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിൽ മുൻപന്തിയിൽ നെഹ്റു കുടുംബമാണ്. അതുകൊണ്ട് തന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടായിരിക്കും.
ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നു പോകുന്നത്. എനിക്ക് 82 വയസ്സായി. ഇനി എത്ര നാൾ ജീവിക്കുമെന്ന് അറിയില്ല. ദീർഘായുസ്സിനു താൽപര്യവുമില്ല. പക്ഷേ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് വരെ ഇന്ത്യൻ നാഷനൻ കോൺഗ്രസ് പ്രവർത്തകനായിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഇനി തയാറാകില്ല.
ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്.’’– എ.കെ.ആന്റണി പറഞ്ഞു. കെപിസിസി ആസ്ഥാനത്തു മാധ്യമങ്ങളെ കണ്ട എ.കെ.ആന്റണി കണ്ണുകൾ നിറഞ്ഞു വികാരഭരിതനായാണു പ്രതികരിച്ചത്. ചോദ്യങ്ങൾക്കു നിൽക്കാതെ കെപിസിസി ഓഫിസിലെ സ്വന്തം മുറിയിലേക്കു കയറിപ്പോയി. അച്ഛൻ വേദനിക്കുന്നതിൽ അനിലിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അനിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിനായി നിലപാട് എടുത്തപ്പോൾ കോൺഗ്രസിൽ അപമാനിക്കപ്പെട്ടെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഹൈന്ദവ വിഭാഗക്കാർ അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിനു മറുപടിയാണ് അനിലിന്റെ പാർട്ടി പ്രവേശനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ കോഓർഡിനേറ്റുമായിരുന്നു.
ആൻറണിക്കെതിരെ സി പി എം സൈബർ സംഘങ്ങൾ ഇപ്പോഴും രംഗത്ത് ഉള്ളത് ആൻ്റണിയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.ആൻറണിയും ബി ജെ പിയിലെത്തും എന്ന് പ്രചരിപ്പിക്കുന്നവരിൽ സി പി എമ്മുകാരും ഉണ്ട്. ക്രൈസ്തവ സഭകളെ പാർട്ടിയിലെത്തിക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് അനിലിൻ്റെ രംഗ പ്രവേശം.
അനിലിനെ ബി ജെ പിയിൽ എത്തിക്കാൻ ക്രൈസ്തവ സഭകളും മുൻകൈയെടുത്തതായി വാർത്തകളുണ്ട്. കോൺഗ്രസിൻ്റെ തകർച്ചയിൽ ക്രൈസ്തവ സഭകൾ ആശങ്കാകുലരാണ്. അവർക്ക് ഇനി സ്വന്തം ആളുകൾ ബി ജെ പിയിലെത്തണം. കേരളത്തിലെ മെത്രാൻമാരെ ബി ജെ പി ചാക്കിലാക്കിയാട്ടുണ്ട്. പത്തനംതിട്ടയിലെ അതിലിന്റെ സ്ഥാനാർഥിത്വം ഇതിന് ഒരുദാഹരണമാണ്
ലോകം അറിയപ്പെടുന്ന ഒരു ഇലക്ഷൻ അനലിസ്റ്റാണ് അനിൽ ആൻറണി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ അനിലിന് സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് ആൻഡ് എഞ്ചിനീയറിങിൽ മാസ്റ്റർ ബിരുദമുണ്ട്.. കോളേജ് പഠനകാലത്ത് അനിലും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച മൊബൈൽ ടെക്നോളജി സംരംഭം വലിയ ചർച്ചയായിരുന്നു. നോട്ട് നിരോധനത്തിന്റെ സമയത്ത് നോ-കറൻസി വ്യവഹാരങ്ങൾക്കായി ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷനുകളാണ് അന്ന് വലിയ ശ്രദ്ധ പിടിച്ചുപറ്റിയത്.
അനിലിന്റെ രാഷ്‌ട്രീയ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനിൽ ഒരുക്കിയ സൈബർ തന്ത്രങ്ങൾ പാർട്ടിക്ക് ഗുണം ചെയ്‌തെന്നായിരുന്നു വിലയിരുത്തൽ. അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിച്ചുള്ള മികച്ച എൻജിനീയർ കൂടിയാണ് അനിൽ. ഡിജിറ്റൽ മാദ്ധ്യമരംഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവുമുണ്ട്. . കോൺഗ്രസിലേക്കുള്ള അനിലിന്റെ വരവും അത്തരത്തിലായിരുന്നു.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതിയാണ് അനിൽ അവതരപ്പിച്ചത്. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാൻ അനിൽ ആന്റണി നടത്തിയ പ്രവർത്തനവും വാർത്തായായിരുന്നു. കർണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും സംഘത്തിനെയും ഏൽപ്പിക്കുകയായിരുന്നു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് അനിലിന്റെ പ്രചാരണ രീതി. യു.എസ് തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിന് പിന്നിൽ ഡിജിറ്റൽ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
ഇതേ ഡാറ്റാ അനലിറ്റിക്‌സ് വൈദഗ്ധ്യം തന്നെയാണ് അനിലിന്റെ കേരളത്തിലേക്കുള്ള വരവിന് പിന്നിലും. നാലു വർഷം മുൻപ് കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ സെൽ അദ്ധ്യക്ഷനായി അനിലിനെ നിർദ്ദേശിച്ചത് ശശി തരൂരാണ്. അന്നത്തെ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന് പിന്തുണ നൽകിയതോടെ അനിൽ രാഷ്‌ട്രീയ പ്രവേശനം നടത്തുകയായിരുന്നു. അന്ന് ഇതിനെ ശക്തമായി എതിർത്തത് കോൺഗ്രസിലെ യുവനേതാക്കളായിരുന്നു. രാഷ്‌ട്രീയത്തിനപ്പുറം അവർ ഭയന്നത് അനിലിന്റെ കഴിവുകളെയായിരുന്നു. തങ്ങളുടെ അവസരങ്ങൾക്ക് അനിൽ വിഘാതാകുമെന്ന് ഭയവും ഇവരിൽ നിഴലിച്ചിരുന്നു. തുടക്കം മുതൽ തന്നെ ഇവർ അനിൽ നിന്നും അകലം പാലിച്ചിരുന്നു..
ഇതുവരെ അനിൽ ആന്റണി മലയാളിക്ക് എ.കെ ആൻണിയുടെ മകൻ മാത്രമായിരുന്നു. വിവാദങ്ങൾക്ക് ചടുലവും കൃത്യവുമായ ഉത്തരങ്ങൾ നൽകി അനിൽ ദേശീയ ശ്രദ്ധ നേടിയെടുത്തു. അധികമാരും അറിയതെ പോയ അനിൽ ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം എടുത്തതോടെ മുഖ്യധാരയിലേക്ക് കടന്നുവരുകയാണ്.
ശശി തരൂരിൻ്റെ ശിഷ്യനാണ് അനിൽ. മകൻ ബി.ജെ പി പ്രവേശം നടത്തിയത് അമ്മയുടെ അറിവോടെയാണെന്ന പ്രചരണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഉമ്മൻ ചാണ്ടിയുടെ കുടുംബം തന്റെ കുടുംബത്തിനെതിരെ നിരന്തരം രംഗത്തെത്തിയതിലും ആന്റണിക്കും കുടുംബത്തിനും വേദനയുണ്ട്. തൽക്കാലം വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള പോം വഴി രാഷ്ട്രീയം ഉപേക്ഷിക്കലാണെന്നും ആന്റണി കരുതുന്നു.
https://www.facebook.com/Malayalivartha