ഈഴവ വോട്ടിന് പിണറായി വിജയനും കൂട്ടരും വാ പൊളിച്ചിരുന്നോ ; ജി സുധാകരന്‍ സഖാവ് കയറി പൊട്ടിച്ചു

ഈഴവ വോട്ടിന് പിണറായി വിജയന്‍ മേലോട്ട് നോക്കി ഇരിക്കത്തേയുള്ളു. ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ വെള്ളാപ്പള്ളി നടേശനൊപ്പം വന്നിറങ്ങിയാല്‍ ഈഴവ വോട്ട് പെട്ടിയില്‍ വീഴുമെന്ന മൂഢസ്വര്‍ഗത്തില്‍ മുഖ്യമന്ത്രി. അയ്യപ്പ സംഗമം നടത്തി അിമുടി തേഞ്ഞിരിക്കുന്ന പിണറായിയുടെ അസ്ഥാനത്തിട്ട് പൊട്ടിച്ച് ജി സുധാകരന്‍. അധികാരമുള്ളവര്‍ക്കു പിന്നാലെയല്ല, ആദര്‍ശമുള്ളവര്‍ക്കു പിന്നാലെയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ പോകേണ്ടതെന്ന് പച്ചയ്ക്ക് പറഞ്ഞ് മുന്‍മന്ത്രി ജി. സുധാകരന്‍. പിണറായിക്ക് അധികാരം ഉണ്ട് പക്ഷെ ആദര്‍ശം ഇല്ലാത്തവനെന്ന് കൂട്ടത്തിലുള്ളവന്റെ തന്നെ വെളിപ്പെടുത്തല്‍.
അയ്യപ്പ സംഗമത്തേക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാതെ വെള്ളാപ്പള്ളി പിണറായി കൂട്ടുകെട്ടിലെ ദുഷ്ടലാക്കിനെ കൃത്യമായ് പൊളിച്ച് കാണിച്ചിരിക്കുകയാണ് സുധാകരന്‍. ഈഴവ, നായര്‍ വോട്ടുകള്‍ക്ക് വേണ്ടി അയ്യപ്പനെ കൂട്ടുപിടിച്ചിരിക്കുകയാണ് പിണറായിയെന്ന് പറയാതെ പറഞ്ഞ് സുധാകരനും. അയ്യപ്പ സംഗമം വന്‍ വിജയമെന്ന് ഒരുവഴിക്കൂടെ സിപിഎമ്മും സര്‍ക്കാരും തള്ളിമറിച്ച് വരുമ്പോഴാണ് സുധാകരന്‍ ബോംബ് പൊട്ടിച്ചത്. അടുത്തകാലത്തായ് പിണറായിക്കും റിയാസിനും സിപിഎമ്മിനും അന്തകനായ് തീര്‍ന്നിരിക്കുകയാണ് സുധാകരന്‍ സഖാവ്. സുധാകരന്‍ പലതും വെട്ടിത്തുറന്ന് പറയുന്നത് പിണറായിക്ക് വെള്ളിടിയാണ്.
ചേര്‍ത്തല ശ്രീനാരായണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശ്രീനാരായണഗുരു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് സുധാകരന്‍ പിണറായിക്കിട്ട് പണിഞ്ഞത്. ശ്രീനാരായണ ധര്‍മവുമായി ജീവിതത്തില്‍ ഒരു ബന്ധവുമില്ലാത്തവരെപ്പോലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വേദികളിലെത്തിക്കുന്നുണ്ട്. അധികാരികളെ ബഹുമാനിക്കാം, പുറകേ പോകേണ്ടതില്ല. ജീവിതംകൊണ്ടു സന്ദേശം നല്‍കുന്നവര്‍ക്കു പിന്നാലെയാണു പോകേണ്ടത്. സനാതനധര്‍മം എന്നും എവിടെയും നിലനില്‍ക്കും. അതു സോഷ്യലിസത്തിലും മുതലാളിത്തത്തിലുമെല്ലാമുണ്ട്. സനാതനധര്‍മം ഒരു പാര്‍ട്ടിയുടെ വകയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശ്രീനാരായണഗുരുദേവന്റെ ജീവിതവും വിപ്ലവകരമായ സന്ദേശങ്ങളുമാണ് ആധുനിക കേരളം പടുത്തുയര്‍ത്തുന്നതില്‍ പ്രധാനം. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സംഘടിക്കലും വളര്‍ച്ചയുമാണ് എസ്എന്‍ഡിപി യോഗത്തിലൂടെ ഗുരു ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ ഓരോ വാക്കും പിണറായിക്ക് നെഞ്ചില്‍ തറക്കുന്ന അമ്പാണ്.
ഹിന്ദുവോട്ടിന് വേണ്ടിയാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന ആരോപണം ശക്തമാണ്. അത് ശരിവെക്കുന്ന തരത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തലും. കഴിഞ്ഞദിവസങ്ങളില്‍ ഈഴവ ഗ്രൂപ്പുകളില്‍ വെള്ളാപ്പള്ളി നടേശന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഈഴവരുടെ മുഴുവന്‍ അട്ടിപ്പേറവകാശം വെള്ളാപ്പള്ളിക്കാണോ. ഈഴവ വോട്ടെല്ലാം ഇടതിന്റെ പെട്ടിയിലെത്തിക്കാമെന്ന് വാഗ്ദാനം കൊടുക്കാന്‍. കുടുംബത്തിന്റെ വോട്ട് കൊടുക്കാമെന്ന് പറഞ്ഞോ ഈഴവന്റെ മൊത്തം വോട്ടും കുത്തിക്കൊടുക്കാമെന്ന് ഇടതിന് വാക്ക് കൊടുത്തേല്‍ വാ പൊളിച്ച് മേലോട്ട് നോക്കി ഇരിക്കത്തേ ഉള്ളുവെന്ന് വെള്ളാപ്പള്ളിയുടെ പിരിവെട്ടിക്കുന്ന മറുപടി.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയില്‍ പിണറായി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത് എന്‍എസ്എസ് എസ്എന്‍ഡിപിയെ ആണ്. തമിഴ്‌നാട് മന്ത്രിയൊക്കെ വന്നിട്ട് വേദിയുടെ മൂലയില്‍ ഒതുങ്ങിക്കൂടി ഇരുന്നു. തമിഴ്‌നാട് ഐടി മന്ത്രിയ്ക്ക് സംസാരിക്കാന്‍ പോലും സമയം കൊടുത്തില്ല. പകരം വെള്ളാപ്പള്ളിക്ക് പ്രസംഗിക്കാന്‍ അധികസമയം അനുവദിക്കുകയായിരുന്നു. ശബരിമല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളില്‍ എത്തിയില്ലെങ്കിലും, ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കി സര്‍ക്കാര്‍. എസ്എന്‍ഡിപി യോഗത്തെയും എന്‍എസ്എസിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ നടത്തിയ പ്ലാന്‍ വിജയിച്ചു. നായത് നേട്ടമായി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ വന്നിറങ്ങിയത് ഒരു സ്റ്റേയ്റ്റ്‌മെന്റായായി കാണാം. വേദിയില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ആ സ്റ്റേറ്റ്‌മെന്റിന് അടിവരയിട്ടു.
ഈഴവ നായര്‍ വോട്ടുകള്‍ പെട്ടിയില്‍ നിന്ന് ചോര്‍ന്നതിന്റെ വേവലാതി സിപിഎമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടങ്ങിയതാണ്. ചോര്‍ന്ന വോട്ട് തിരിച്ചെത്തിക്കാന്‍ വഴിയാലോചിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞ മുഖം അയ്യപ്പന്റേത്. ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ കനത്ത തോല്‍വിയെക്കുറിച്ച് അഞ്ചുദിവസം പാര്‍ട്ടി ചര്‍ച്ച ചെയ്തു, കാരണങ്ങള്‍ കണ്ടെത്തി. ഇടതുമുന്നണിയുടെ തോല്‍വിയുടെ മുഖ്യകാരണങ്ങളിലൊന്ന് ഈഴവ വോട്ടുകളിലെ ചോര്‍ച്ചയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ച സെക്രട്ടറി ബിഡിജെഎസിലൂടെ ഈഴവരിലേക്ക് കടന്നുകയറാന്‍ വെള്ളാപ്പള്ളിയുടെ മകനും ഭാര്യയും വഴിയൊരുക്കിയെന്നും ആരോപിച്ചു. പരമ്പരാഗതമായി സി.പി.എമ്മിനു വോട്ടുചെയ്യുന്നവരാണ് ഈഴവര്‍. എണ്ണംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമൂഹമാണ് അവര്‍. ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനം വരും ഈ ഒ.ബി.സി വിഭാഗം. ഗണ്യമായ ഈഴവ സാന്നിദ്ധ്യമുള്ള മിക്കവാറും മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിക്ക് വോട്ടു കൂടിയിട്ടുണ്ട്. ആലപ്പുഴയുടെ കാര്യം നോക്കുക. 2019ലെ കനല്‍ത്തരിയായിരുന്ന എഎം ആരിഫിന്റെ വോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 8.76 ശതമാനം കുറഞ്ഞു 40.96ല്‍നിന്ന് 32.21 ശതമാനം ആയി.
കുറഞ്ഞ വോട്ടുകളാകട്ടെ ഒരു ലക്ഷത്തിലധികവും. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 28 ശതമാനത്തിലധികം വോട്ടുനേടി. ഇതുപോലെ, കേരളത്തിലെമ്പാടും കാര്യമായ മുന്നേറ്റം നടത്താന്‍ ബിജെപിയ്ക്കായതിന് പ്രധാന കാരണങ്ങളിലൊന്ന് ഈഴവ വോട്ടുകളിലെ ചോര്‍ച്ചതന്നെ. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരില്‍ പോലും പലയിടത്തും ബിജെപി ശക്തി തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ സ്വന്തം ബൂത്തില്‍ കാവിപ്പാര്‍ട്ടിയുടെ വോട്ടുകള്‍ 2019ലെ 53ല്‍നിന്ന് 115 ആയത് സാംപിള്‍ മാത്രം. കാസര്‍കോട്ടെ കരിവെളളൂരും കല്യാശ്ശേരിയിലും പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞു. കരിവെളളൂര്‍ സമരംനടന്ന കുണിയന്‍ പ്രദേശത്ത് മാത്രം ബിജെപി 172 വോട്ട് പിടിച്ചു. മറ്റു പലയിടത്തേയും മുന്നേറ്റങ്ങള്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ വി. മുരളീധരന്‍ തുടങ്ങിയവരുടെ വോട്ട് വര്‍ധന തൃശൂരില്‍ സുരേഷ് ഗോപി നേടിയ ഉജ്ജ്വല വിജയത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമത്തിന്റെ സെമിനാര്‍ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു സംസ്ഥാന വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പന്തളത്ത് എത്തിയിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് ശനിയാഴ്ച പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് സമാന്തരമായാണ് സംഘപരിവാര്‍ സംഘടനകള്‍ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ശബരിമല സംരക്ഷണ സംഗമത്തില്‍ എത്രകണ്ട് പങ്കാളത്തം ഉണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് സഖാക്കളും. ശബരിമല സംരക്ഷണ സംഗമം വിജയമാകുമെന്ന് ശബരിമല സംരക്ഷണ സംഗമം പ്രസിഡന്റും പന്തളം കൊട്ടാരം നിര്‍വാഹക സംഘം മുന്‍ സെക്രട്ടറിയുമായ പിഎന്‍ നാരായണ വര്‍മ്മ പറഞ്ഞു. പമ്പയിലെ സംഗമം വ്യത്യസ്തമായിരുന്നു. ഭഗവാന്‍ എവിടെ ഉണ്ടോ അവിടെ ഭക്തര്‍ വരും. പമ്പയില്‍ അതല്ലായിരുന്നു സ്ഥിതി. പന്തളം കൊട്ടാരം എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക , സത്യവാങ്മൂലം തിരുത്തുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും പിഎന്‍ നാരായണ വര്‍മ്മ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമ വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വിശ്വാസ സംരക്ഷണത്തിനായി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതിന് തന്നെ സംഘിയാക്കിയ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മാപ്പ് പറയുമോ എന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ചോദിച്ചു. നാലു വോട്ടിന് വേണ്ടി നയം മാറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന്റെ നയവും നിലപാടും എവിടെ? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ സിപിഎം ഭൂരിപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാണ് ഈ പരിപാടി നടത്തിയത്. മുന്‍പ് ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ കൂട്ടുനിന്നു. ഇപ്പോള്‍ ശബരിമലയെ രാഷ്ട്രീയ വേദിയാക്കി ദുരുപയോഗം ചെയ്യുന്നു. യുവതീ പ്രവേശത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കുംഭമേള നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയ്യപ്പ സംഗമം നടത്തുന്ന പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണ് കഴിഞ്ഞ ദിവസം യോഗിയുടെ ആശംസയിലൂടെ പുറത്തുവന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കാന്‍ പോകുന്ന അടവുനയത്തിന്റെ മുന്നൊരുക്കമാണ് നടന്നത്. കേരളത്തിലെ അയ്യപ്പ ഭക്ത സമൂഹം ആഗോള അയ്യപ്പ സംഗമത്തെ നിരാകരിച്ചുവെന്നും എംപി പറഞ്ഞു.
സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കോഴിക്കോട് എംപി എം കെ രാഘവന്‍. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ നടത്തിയത് ജോത്സ്യരുടെ നിര്‍ദേശപ്രകാരമാണെന്ന് എം.കെ.രാഘവന്‍ എംപി. അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യര്‍ മാധവപ്പൊതുവാളിനെ കണ്ടത്. മാധവ പൊതുവാളാണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്. അത് പ്രകാരമാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതെന്നും രാഘവന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ആണിത്. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം അയ്യപ്പ സംഗമം പൂര്‍ണ പരാജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചത്. ഇനി എഐ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടുകയല്ലാതെ മാര്‍ഗമില്ലെന്നും വിശ്വാസം അഭിനയിക്കുന്നവരെ നാട് ഭയക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രം. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദി ആക്കരുതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം പരിപൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല. 51 രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുമുടി കെട്ടുമായെത്തിയ ഭക്തരുടെ പേര് എഴുതിവെക്കുകയായിരുന്നു. സര്‍ക്കാരിന്റേത് തെരഞ്ഞെടുപ്പിന് വോട്ട് തട്ടാനുള്ള കാപട്യം നിറഞ്ഞ ശ്രമമെന്നും രമേശ് പറഞ്ഞു. മുഖം നന്നാവാത്തതിന് ഗോവിന്ദന്‍ മാഷ് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി
https://www.facebook.com/Malayalivartha