ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല

ശബരിമല മണ്ഡല കാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പതിനഞ്ചും ഇരുപതും മണിക്കൂറുകൾ കാത്തു നിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പോലും തുറന്നു സമ്മതിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമലയിൽ തീർഥാടകരല്ല സർക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സർക്കാരിനു കണ്ണ്. സ്വർണക്കൊള്ളയിൽ വശംകെട്ടു പോയ ദേവസ്വം ബോർഡും സർക്കാരും ഈ തീർഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സാധാരണ നിലയിൽ കേന്ദ്ര സേനയുടെ സേവനം ശബരിമലയിൽ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ല. ഒരു ലക്ഷത്തിലധികം ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് സംവിധാനം സർക്കാർ ഒരുക്കിയില്ല.
കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീർഥാടകരെ സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആർടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലിൽ തീർഥാടകരെ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തു വിടുന്നത്.
ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരിന്റെ ഭരണ കാലത്ത് ഒരു വർഷം പോലും ശബരിമലയിൽ സ്വസ്ഥമായ തീർഥാടനം ഉണ്ടായില്ല. യുവതീ പ്രവേശനത്തിലൂടെ ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ പിന്നീടു ദേവന്റെ സ്വത്തായ സ്വർണം കവർച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോൾ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീർഥാടന കാലത്ത് അപകടകരമായ തരത്തിൽ തീർഥാടകരെ കടത്തിവിട്ട് വീണ്ടും വൻ പ്രതിസന്ധിയാണു സൃഷ്ടിച്ചത്.
ശബരിമലയുടെ കാര്യത്തിൽ നിരന്തരം വെല്ലുവിളി ഉയർത്തുന്ന സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തികഞ്ഞ പരാജയമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. ആചാര ലംഘനങ്ങളിലും സ്വർണക്കൊള്ളയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരോടു മാപ്പ് പറയണം. ശബരിമല തീർഥാടനം ആകെ തകർന്ന സാഹചര്യത്തിൽ ഹൈക്കോടതി മുൻകൈ എടുത്ത് വിദഗ്ദ്ധ സമിതിയെ ശബരിമല ക്ഷേത്ര നിയന്ത്രണത്തിനു നിയോഗിക്കണമെന്നും, ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























