ലോക്‌സഭയും പഞ്ചായത്തും നിയമസഭയും തോറ്റുതുന്നംപാടിയപ്പോഴൊക്കെ പിണറായി വിജയനും എംവി ഗോവിന്ദനും തെറ്റു തിരുത്താന്‍ തയാറായില്ല; ഒരു മാസത്തിനുള്ളില്‍ എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താകും

പിണറായി വിജയന്റെ ഏകാധിപത്യവും എംവി ഗോവിന്ദന്റെ അഹങ്കാരവും ഒന്നു ചേര്‍ന്നപ്പോള്‍ സിപിഎമ്മും എല്‍ഡിഎഫും വട്ടപ്പൂജ്യം. ഒരു മാസത്തിനുള്ളില്‍ എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താകും. 2023ല്‍ ഗോവിന്ദന്‍ സിപിഎം സെക്രട്ടറി സ്ഥാനത്തേക്കു വന്നതിനു ശേഷം എല്‍ഡിഎഫിനു തിരിച്ചടി മാത്രമാണുള്ളത്. ലോക്‌സഭയും പഞ്ചായത്തും നിയമസഭയും തോറ്റുതുന്നംപാടിയപ്പോഴൊക്കെ പിണറായി വിജയനും എംവി ഗോവിന്ദനും തെറ്റു തിരുത്താന്‍ തയാറായില്ല. കേരളത്തില്‍ സിപിഎമ്മിനെ തകര്‍ത്തതും കണ്ണൂരില്‍ സിപിഎമ്മുനു വിലാസം ഇല്ലാതാക്കിയതും പിണറായി വിജയനും ഗോവിന്ദനും ചേര്‍ന്നാണ്. കേരളത്തെ മറ്റൊരു ബംഗാള്‍ പോലെ സിപിഎമ്മിന് ആള്‍ബലം തെല്ലുമില്ലാത്ത സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നത് ഈ രണ്ടു നേതാക്കളാണ്.
നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 2021ല്‍ 67 സീറ്റുകളില്‍ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലേക്കാണ് കൂപ്പുകുത്തിയത്. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നാണ് ഭൂരിപക്ഷം സോഷ്യല്‍ മീഡിയ കമന്റുകളിലെയും അഭിപ്രായം. പിണറായിയുടെ കണ്ണിലെ കരടായ പി പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നാണ് സിപിഎം അനുകൂലികള്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.
എതിര്‍പ്പുകള്‍ മറികടന്ന് തളിപ്പറമ്പില്‍ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റുറപ്പിച്ചതടക്കം എം.വി. ഗോവിന്ദന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കംകൂട്ടിയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.'ഞാനും ഭാര്യയുമല്ല വരേണ്ടത്, ജനം അംഗീകരിക്കുന്നവരാണ് വരേണ്ടത്, അതല്ലേ പാര്‍ട്ടിക്ക് കണ്ണൂരില്‍ തിരിച്ചടി ഉണ്ടായത്, നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഈ പാര്‍ട്ടിയെ ഇല്ലാതാക്കല്ലേ എന്ന അഭ്യര്‍ഥന മാത്രം' എന്നായിരുന്നു പോസ്റ്റിലെ ഒരു കമന്റ്. എം.വി. ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയില്ലെങ്കില്‍ ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയാകും വരാനിരിക്കുന്നതെന്നു വരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ടായി. മുന്നില്‍വരുന്നവരെ കണ്ടാല്‍ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അല്ലെങ്കില്‍ ഒന്ന് മുഖത്തുനോക്കി ചിരിക്കാനെങ്കിലും ശ്രമിക്കണമെന്നും കമന്റില്‍ പറയുന്നു. ഇതിനിടെ തളിപ്പറമ്പില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ എതിര്‍പ്പു വകവയ്ക്കാതെ ഭാര്യ ശ്യാമളെയെ സ്ഥാനാര്‍ഥിയാക്കിയതാണ് കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിലെയും തോല്‍വിയ്ക്ക് അടിസ്ഥാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലും അഭിപ്രായമുയര്‍ന്നു. പി. ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നെഴുതിയ ഫ്‌ളക്‌സുകള്‍ അഴീക്കോട് മണ്ഡലത്തില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലയില്‍ പോസ്റ്ററുകളും ഫ്‌ലക്‌സുകളും ഉയര്‍ന്നിരുന്നു. ആന്തൂര്‍ സാജന്റെ ഉള്‍പ്പെടെ മരണത്തിന് കാരണക്കാരിയായ മുന്‍ ആന്തുര്‍ നഗരസഭ മുന്‍ അധ്യക്ഷയായ ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിച്ചത് അങ്ങേയറ്റം തെറ്റായിപ്പോയതായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സിപിഎം സ്ഥാനാര്‍ഥിയായി തീരുമാനിച്ചതാണ് ടികെ ഗോവിന്ദന്‍ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്ത് പോകലിന് കാരണമായത്. വിജയിച്ചില്ലെങ്കില്‍ മറ്റൊരു ടി പി ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. വിമതര്‍ മത്സരിച്ച പയ്യന്നൂരും തളിപ്പറമ്പുമടക്കം സിപിഎം ഉറച്ചുവിശ്വസിച്ചയിടങ്ങളിലാണ് സിപിഎം കനത്ത തോല്‍വി നേരിട്ടത്. ധര്‍മ്മടത്ത് പിണറായി വിജയന്‍ ആദ്യ റൗണ്ടുകളില്‍ പിന്നിലാവുകയും ഭൂരിപക്ഷം വലിയ രീതിയില്‍ കുറയുകയും ചെയ്തതിനു കാരണമായത് ശ്യാമളയുടെ സ്ഥാനാര്‍ഥിത്വമാണ്.
കണ്ണൂരിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം രാഗേഷിനും ഗോവിന്ദനുമാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടി ഒതുക്കിയ പി. ജയരാജന്‍ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കില്‍ കണ്ണൂര്‍ പാര്‍ട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജന്‍ പരസ്യവിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു. കേരളം വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കണമെന്നും ജയരാജന്‍ പറയുന്നു. പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാള്‍ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരുവിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചതെന്നും ജയരാജന്‍ പറഞ്ഞു. അതിനാല്‍ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ടെന്നും പി ജയരാജന്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























