അറുപതിന്റെ നിറവിൽ മുഖം മിനുക്കി ദുബായ് വിമാനത്താവളം.. പുതിയ വിശേഷങ്ങൾ ഇതാണ്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായിട്ട് 60 വർഷം പിന്നിടുമ്പോൾ അടിമുടി മാറ്റങ്ങളാണ് യാത്രക്കാർക്കായി ഒരുക്കുന്നത് . 1930 സെപ്റ്റംബർ 30 നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ഈ വിമാനത്താവളം വഴി 111.5 കോടി യാത്രികർ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 95 രാഷ്ട്രങ്ങളിലെ 240 വിമാനത്താവളങ്ങളിലേക്ക് 74,70,000 വിമാന സർവീസുകളിലാണ് ഇത്രയും പേർ സഞ്ചരിച്ചത്
ഇനിമുതൽ ദുബായിലെത്തുന്ന യാത്രക്കാർക്ക് സഹായവും സാന്ത്വനവുമായി മാറാൻ വിമാനത്താവള സുരക്ഷാ വിഭാഗം സുസജ്ജമാണെന്നും പല തരം പ്രയാസങ്ങളിൽ വലയുന്നവരെ മാനുഷിക പരിഗണന നൽകി എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ആത്മാർഥമായി സഹായിക്കുമെന്നും വ്യക്തമാക്കി
അറുപതാണ്ട് പിന്നിട്ട മിഡിൽ ഈസ്റ്റിലെ പ്രഥമ വിമാനത്താവളത്തിന് സവിശേഷതകളേറെയാണ് . 2000ൽ ശൈഖ് റാഷിദ് ടെർമിനൽ തുറന്നപ്പോൾ മേഖലയിലെ ഏറ്റവും ബൃഹത്തായ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ഉള്ള വിമാനത്താവളമായി ഇത് മാറി.
2002ൽ ആദ്യമായി ഇ-ഗേറ്റ്‌സ് ആരംഭിച്ചതും ദുബായ് എയർപോർട്ടിലാണ്. 2008ൽ ലോകത്തിലെ ഏറ്റവും വലിയ ടെർമിനലും ഇവിടെ തുറന്നു. 2014ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തെരഞ്ഞെടുത്തതും ദുബായ് എയർപോർട്ടിനെയാണ്. 2018ൽ ഒരു ബില്യൺ യാത്രികർക്ക് സേവനം ചെയ്തുവെന്ന അപൂർവ നേട്ടവും ഈ വിമാനത്താവളം സ്വന്തമാക്കി.
ഭരണകർത്താക്കളുടെ തന്ത്രപ്രധാന നയങ്ങളുമായി ഏകോപിപ്പിച്ച് അടുത്ത 50 വർഷത്തേക്ക് ആവശ്യമായ വികസന തന്ത്രങ്ങൾക്ക് ദുബായ് വിമാനത്താവള അധികൃതർ രൂപം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് സർവീസ് നടത്തിയിരുന്ന 70 ശതമാനം രാജ്യങ്ങളിലെ 51 ശതമാനം സ്ഥലങ്ങളിലേക്കും ഇന്ന് ദുബായിൽനിന്ന് വിമാനങ്ങൾ പറന്നുയരുന്നുണ്ട്'- യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുന്തിയ പരിഗണന നൽകുന്നതെന്നു എയർപോർട്ട് മേധാവി പറഞ്ഞു
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ദുബായ് രാജ്യാന്തര വിമാനത്തിലെത്തുന്നവരുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ മൂവായിരം ക്യാമറകൾ മിഴിചിമ്മാതെയുണ്ട്. യാത്രാക്ലേശങ്ങൾ പരിഹരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും സേവന സന്നദ്ധരാണ്. മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കൾ യാത്രക്കാർക്ക് തിരിച്ചെത്തിക്കും
നഷ്ടപ്പെട്ട രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ ഉടമകളുടെ വിശദാംശങ്ങൾ തേടിപ്പിടിച്ചാണ് ഏൽപ്പിക്കുന്നതെന്ന് ദുബായ് രാജ്യാന്തര വിമാനത്താവള സുരക്ഷാ വകുപ്പ് തലവൻ ബ്രി.അലി അതീഖ് ബ്ൻ ലാഹിജ് പറഞ്ഞു. കഴിഞ്ഞ വർഷം 38 ഇടപെടലുകൾ പൊലീസ് നടത്തിയിട്ടുണ്ട്. കുട്ടികളെ വിമാനത്താവളത്തിൽ മറന്നുപോയവരുടെ കുറ്റകരമായ അശ്രദ്ധകൾക്ക് പിന്നാലെ ഓടേണ്ടി വരുന്നതും എയർപോർട്ട് പൊലീസിനാണ്. രോഗികളായ യാത്രക്കാർ ചിലപ്പോൾ വിമാനത്താവളത്തിൽ അവശരാകുന്ന അവസ്ഥയുമുണ്ട്. ഇവർക്ക് ആവശ്യമായ ഔഷധവും ചികിത്സയും നൽകേണ്ടി വരുന്നു
മരണം സംഭവിച്ചവരുടെ അടുത്തേക്കും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ സമീപത്തേക്കും എത്താൻ വ്യാകുലപ്പെട്ട് എത്തുന്നവർക്ക് സാന്ത്വനത്തോടൊപ്പം യാത്ര എളുപ്പമാക്കാനുള്ള നടപടിക്രമങ്ങൾക്കും മുന്നിട്ടിറങ്ങേണ്ടി വരാറുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ മറന്നു വയ്ക്കുന്നവരെ തേടി നടക്കേണ്ട കേസുകൾ ഇപ്പോൾ കൂടുതലാണ്. ട്രാൻസിറ്റ് വീസയിൽ വിമാനത്താവളത്തിൽ എത്തുന്നവർക്ക് യുഎഇയിൽ കഴിയുന്ന കുടുംബങ്ങളെ കാണാനും സുരക്ഷാ വകുപ്പ് അവസരമൊരുക്കുന്നു.ഇവരിൽ പലരും വർഷങ്ങളായി പരസ്പരം കാണാൻ കഴിയാത്തവരാണ്. ഭിന്നശേഷിക്കാർക്ക് താൽപര്യപൂർവം തണൽ വിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്
യാത്രക്കാർ ഏറ്റവും കൂടുതൽ വലഞ്ഞത് കോവിഡ് കാലത്തായതിനാൽ കൂടുതൽ സഹായ സജ്ജരാകേണ്ടി വന്നതായി ബ്ൻ ലാഹിജ് വെളിപ്പെടുത്തി. ലക്ഷ്യസ്ഥാനത്തേയ്ക്ക് പറക്കാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് യാത്രാ വഴി ഒരുക്കേണ്ടി വന്നു.
ഓരോ രാജ്യക്കാരുടെയും ദേശീയ വിമാനക്കമ്പനികളിൽ അവരെ മടക്കയാത്ര ടിക്കറ്റ് എടുത്ത് യാത്രയാക്കാനും സുരക്ഷാ വകുപ്പ് മുന്നിട്ടിറങ്ങി. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലയ് ദുബായ് വിമാനങ്ങളിലാണ് പലരെയും യാത്രയാക്കിയത്. കോവിഡ് കാലത്ത് ആരോഗ്യ പരിരക്ഷയും നൽകി. മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ, പിപിഇ കിറ്റുകൾ നൽകി കൊറോണയിൽ നിന്നു യാത്രക്കാരെ കരകയറ്റുന്നതിലും സുരക്ഷാ വകുപ്പ് പങ്കു വഹിച്ചു.
തുടക്കം മുതൽ ദുബായ് എയർപോർട്ട് അനുദിനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. രാഷ്ട്രശിൽപി ശൈഖ് റാഷിദ് ബിൻ സഈദ് അൽമക്തൂമിന്റെ ദീർഘവീക്ഷണത്തിൽനിന്നാണ് വിമാനത്താവളം രൂപീകൃതമാകുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഈ വികസനോന്മുഖമായ ആശയം പിന്തുടരുകയും ദുബായ് വിമാനത്താവളത്തെ ആഗോള വ്യോമയാനത്തിന്റെ ഉന്നതിയിലെത്തിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha