റഡാറുമായി അബുദാബി .. നിരത്തില്‍ അഭ്യാസം കാട്ടിയാല്‍ വണ്ടി പോലീസ് പിടിച്ചെടുക്കും...!! ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ ജനുവരി ഒന്നു മുതല്‍ അബുദാബിയില്‍ പുതിയ ഓട്ടോമാറ്റഡ് റഡാര്‍ സംവിധാനം ഏർപ്പെടുത്തി..
2021 അബുദാബിയിലെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരിക്കില്ല. കാരണം ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ ജനുവരി ഒന്നു മുതല്‍ അബുദാബിയില്‍ പുതിയ ഓട്ടോമാറ്റഡ് റഡാര്‍ സംവിധാനം ഏർപ്പെടുത്തി..
ഇതിനായി ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി ... ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പോലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബുദാബി പോലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ അപ്പപ്പോള്‍ കണ്ടെത്തുമെന്നതാണ് വെഹിക്കുലാര്‍ അറ്റന്‍ഷന്‍ ആന്റ് സേഫ്റ്റി ട്രാക്കര്‍ (വാസ്റ്റ്) എന്ന് പേരിട്ടിരിക്കുന്ന റഡാറിന്റെ സവിശേഷത.
അബൂദാബി ഡിജിറ്റല്‍ അതോറിറ്റിയും അബൂദാബി പോലിസും സംയുക്തമായാണ് ഈ ട്രാഫിക് നിയമലംഘനങ്ങള്‍ സ്വമേധയാ കണ്ടെത്തുന്ന റഡാറുകള്‍ വികസിപ്പിച്ചത്.
സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ മൊബൈലില്‍ സംസാരിച്ചോ വാഹനമോടിച്ചാല്‍ അപ്പോള്‍ തന്നെ ഇക്കാര്യം എസ്എംഎസ്സായി വാഹനമുടമയെ അറിയിക്കുമെന്നതാണ് വാസ്റ്റ് റഡാറുകളുടെ പ്രത്യേകത.
ഉദാഹരണമായി ഒരാള്‍ ബെല്‍റ്റ് ധരിക്കാതെയാണ് വാഹനമോടിക്കുന്നതെങ്കില്‍ നിങ്ങള്‍ ബെല്‍റ്റ് ധരിച്ചിട്ടില്ലെന്ന എസ്എംഎസ് സന്ദേശം അപ്പോള്‍ തന്നെ ഓര്‍മപ്പെടുത്തലായി മൊബൈലിലേക്ക് വരും. ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവും അതിലുണ്ടാവും. ഇതേപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും ഇക്കാര്യം തല്‍സമയം അറിയിക്കും.
വാഹനം ഓടിക്കുന്നയാള്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ട് എന്നതും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ല എന്നതും ഉയര്‍ന്ന റെസല്യൂഷനുള്ള കാമറകള്‍ നല്‍കുന്ന ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ റഡാറിന് കഴിയും.
കാമറ നല്‍കുന്ന ഈ വിവരങ്ങള്‍ വിശകലനം ചെയ്താണ് നിയമ ലംഘനം നടത്തുന്നവര്‍ക്ക് അത് അവസാനിപ്പിക്കാന്‍ റഡാറുകള്‍ നിര്‍ദ്ദേശം നല്‍കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ റഡാറുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.
റഡാറുകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന കാര്യം പോലിസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ റഡാറുകള്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അക്കാര്യം വാഹനം ഓടിക്കുന്നയാളെ എസ്എംഎസ്സിലൂടെ അലേര്‍ട്ട് ചെയ്യുമെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്.
സന്ദേശം ലഭിച്ചാലുടന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയും മൊബൈല്‍ ഉപയോഗം അവസാനിപ്പിക്കുകയും വേണം. എസ്എംഎസ് സന്ദേശം ലഭിച്ച ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ യുഎഇ ട്രാഫിക് നിയമപ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹമാണ് ഫൈന്‍. അതോടൊപ്പം ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 800 ദിര്‍ഹമാണ് പിഴ. ഇതിനും നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കും.
ഈ രണ്ട് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് അബൂദാബിയില്‍ ഈ വര്‍ഷം 22,162 കേസുകളാണ് ചാര്‍ജ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.
പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്‍റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുക, സുരക്ഷിത അകലം പാലിക്കാതെ വാഹനത്തെ പിന്തുടരുക, കാൽനടക്കാർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച വരുത്തുക ഈ കുറ്റങ്ങൾക്കും വാഹനങ്ങൾ പിടിച്ചെടുക്കാം. ഇവയ്ക്ക് 5000 ദിർഹമാണ് ഫൈൻ
പോലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക എന്നീ ട്രാഫിക് ലംഘനത്തിന് 50,000 ദിർഹം പിഴ കിട്ടും.
റെഡ് സിഗ്നൽ മറികടക്കുക, അശ്രദ്ധമായ ഡ്രൈവി൦ഗ് എന്നിവയ്ക്ക് വാഹനംപിടിച്ചെടുക്കലും അമ്പതിനായിരം പിഴയും ഒപ്പം ആറുമാസം ലൈസൻസ് റദ്ദാക്കലും ശിക്ഷയുണ്ടാകും.
ട്രാഫിക് ഫൈൻ കുന്നുകൂടി 7000 ദിർഹം കടന്നാലും പോലീസിന് വാഹനം പിടിച്ചെടുക്കാം. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. വാഹനത്തിന്‍റെ വില ഫൈൻതുകയേക്കാൽ കുറവാണെങ്കിൽ പോലും നിയമലംഘനം റദ്ദാക്കില്ലെന്നു മാത്രമല്ല അധികം നൽകേണ്ട തുക വാഹന ഉടമയുടെ ട്രാഫിക് ഫയലിൽ ചേർക്കുകയും ചെയ്യും...
https://www.facebook.com/Malayalivartha