ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല: അത് തകർക്കാൻ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കല്ല: പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്താകെ ബിജെപി വേട്ട നടക്കുന്നുവെന്നും അതിനെതിരെ ശക്തമായി പോരാടുമെന്നും അവർ പറയുന്നു.
ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകർക്കാൻ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കല്ലെന്നും ശോഭാ സുരേന്ദ്രൻ മുന്നറിയിപ്പു നൽകുന്നു.ഇന്ദിര ഗാന്ധിയും ഇ എം എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി ഓർത്താൽ നന്നെന്നുo ശോഭാ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രനെതിരെ നടക്കുന്ന ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കും എതിരെയാണ് പ്രതിഷേധ ജ്വാല കത്തിച്ചു ബിജെപി നേതാക്കൾ പ്രതിഷേധം അറിയിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിൽ ബിജെപി അംഗമായ എം ടി രമേശും ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യും സർക്കാരിനെതിരെയും രംഗത്തുവന്നിരുന്നു. കെ.സുരേന്ദ്രനെതിരായ കേസ്: മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്...
ശൂന്യതയിൽ നിന്ന് കഥ മെനഞ്ഞെടുത്ത് ബി.ജെ.പിയെ ഇല്ലാതാക്കാൻ നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയും മകനെയും തേജോവധം ചെയ്യാൻ ശ്രമിക്കുകയാണ്. സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവ്വമാണ് ഇപ്പോൾ നടക്കുന്നത് നേരത്തെ ശബരിമലയുടെ പേരിലായിരുന്നു പീഡനം. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ ധർമരാജൻ തന്നെ യഥാർത്ഥ വസ്തുത കോടതിയിൽ സമർപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി മാപ്പ് പറയാൻ തയ്യാറാകണം.
അപകീർത്തിപ്പെടുത്തി കള്ളക്കേസുകളെടുത്ത് ബി.ജെ.പിയെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമം. ഇത് ഇന്ത്യയാണെന്ന കാര്യം മുഖ്യമന്ത്രി മറന്ന് പോകരുത്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി സുന്ദരയെ സുരേന്ദ്രൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് സുന്ദര തന്നെ പറയുന്നു. പിന്നെ എങ്ങിനെയാണ് സുരേന്ദ്രൻ്റെ പേരിൽ കേസ് എടുക്കാൻ കഴിയുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആദിവാസി ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സി.കെ. ജാനുവിനെ അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് പോലും അറിയാം ഒന്നും നടക്കില്ലെന്ന്. അതുകൊണ്ടാണ് നിയമസഭയിൽ പോലും ഒന്നും പറയാത്തതെന്നും എം.ടി രമേശ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം സുന്ദര സ്വയം പിൻവലിച്ചതാണെന്ന് അയാൾ തന്നെയാണ് എഴുതിക്കൊടുത്തത്. ഇപ്പോൾ പുതിയ ആരോപണവുമായി വരുന്നത് രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരം ചെയ്യുമ്പോൾ അത് അന്തസ്സായി ചെയ്യാൻ തയ്യാറാവണം. ഇ.ഡി അന്വേഷണം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരാണ് പറയേണ്ടത്. ഏത് അന്വേഷണം വന്നാലും ഒന്നും സംഭവിക്കില്ലെന്നും രമേശ് ചൂണ്ടിക്കാട്ടി. ഏതായാലും പ്രതിഷേധജ്വാല കത്തിച്ച് ബിജെപി വേട്ട സംസ്ഥാനത്ത്ന നടക്കുന്നുവെന്ന ആരോപണം ശക്തമാക്കുകയാണ് ബിജെപി നേതാക്കന്മാർ
https://www.facebook.com/Malayalivartha
























