കൊവിഡ് മൂലമുണ്ടായ യാത്രാവിലക്ക് കാരണം ഒന്നര വര്‍ഷമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണ് : ആ ഉറപ്പുനൽകി ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ്

യാത്രാ വിലക്കിൽ നട്ടംതിരിയുകയാണ് പ്രവാസികൾ.അതിനു പിന്നാലെ മറ്റു അനവധി ഭീതിയും ആശങ്കകളും അവർക്കുണ്ട്. ഇപ്പോളിതാ പ്രവാസികൾക്ക് ആശ്വാസകരമായ ഒരു അറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യൻ അംബാസിഡർ.
കൊവിഡ് മൂലമുണ്ടായ യാത്രാവിലക്ക് കാരണം ഒന്നര വര്‍ഷമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.
കൊവിഡിനെതിരായ വാക്സിന്‍ കുത്തിവെപ്പെടുത്ത പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയില്‍ എത്തുന്നതിന് അനുമതി നല്‍കണമെന്ന് സൗദി ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളോടും മറ്റും ആവശ്യപ്പെട്ടതായും പ്രശ്‌നപരിഹാരത്തിന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയില്‍ സ്വീകരിക്കപ്പെടാന്‍ നിലവില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് രണ്ട് കോടി ഡോസ് കവിഞ്ഞിരിക്കുകയാണ്. ബുധനാഴ്ചയോടെ 20,658,065 ഡോസ് വാക്സിനാണ് രാജ്യത്ത് സ്വദേശികളും വിദേശികളുമായ എല്ലാ പ്രായത്തിലും പെട്ടവർക്ക് കുത്തിവെച്ചത്. എന്നാൽ ഇന്ന് 1,226 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. 1,128 പേർ രോഗത്തിൽ നിന്ന് മുക്തി നേടി.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 504,960 ആയി. 486,011 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 8,020 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,929 ആയി ഉയർന്നു. ഇതിൽ 1,430 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha

























