ശ്രീനാഥ്ജി ക്ഷേത്രത്തില്‍ മോദി മയം; ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്രമായ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത് പ്രവാസികളായ വിശ്വാസികളുടെ മനം കവർന്ന്
ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്രമായ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത് പ്രവാസികളായ വിശ്വാസികളുടെ മനം കവർന്ന്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുപ്പത് കോടി രൂപ ചെലവിലാണ് ബഹ്റൈൻ സർക്കാരിന്‍റെ സഹകരണത്തോടെ നവീകരിക്കുന്നത്. കല്യാണ മണ്ഡപം, മ്യൂസിയം, ക്ഷേത്ര പുരോഹിതരുക്കുള്ള താമസസ്ഥലം തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് ബഹ്റൈന് തലസ്ഥാന നഗരിയിൽ ക്ഷേത്ര സമുച്ചയമുയരുക.
ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരെയും അഭിനന്ദിച്ച മോദി ബഹ്റൈന്‍ രാജാവിനോടും ഭരണകൂടത്തോടും എല്ലാ നന്ദിയും അറിയിച്ചു. അതീവ സുരക്ഷയിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. വളരെ കുറച്ചുപേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തി വിട്ടിരുന്നുള്ളൂ. കശ്മീർ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ സ്വദേശികൾ ബഹ്റൈനിൽ പ്രകടനം നടത്തിയിരുന്നതിനാൽ അതീവ ജാഗ്രതയാണ് എങ്ങും പുലർത്തിയിരുന്നത്. ഹെലിക്കോപ്റ്ററിൽ പല തവണ സൈന്യം റോന്ത് ചുറ്റി. വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിലുമാണ് മോദി സ്റ്റേഡിയത്തിലേക്കു കടന്നതും മടങ്ങിയതും.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 42 ലക്ഷം ഡോളറിന്റെ (ഏകദേശം 30 കോടി രൂപ) പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം യുഎഇയില്‍ വച്ച് ഇവിടെ സമര്‍പ്പിക്കാനുള്ള പുജാദ്രവ്യങ്ങള്‍ പ്രധാനമന്ത്രി റുപേ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയിരുന്നു. ക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അൽ ഗുദൈബിയ കൊട്ടാരത്തിൽ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ നൽകിയ വിരുന്നിൽ പ്രധാനമന്ത്രിക്കൊപ്പം വ്യവസായ പ്രമുഖരും പങ്കെടുത്തു. എം.എ യൂസഫലി, ഡോ.ബി.രവിപിള്ള, ഡോ. ബി.ആർ ഷെട്ടി, ഡോ.വർഗീസ് കുര്യൻ,മുഹമ്മദ് ദാദാഭായി,വി.കെ.രാജശേഖരൻപിള്ള തുടങ്ങിയവർ പ്രധാനമന്ത്രിയെ സന്ദർശിച്ച് ആശംസയറിയിച്ചു. ബഹ്റൈനിൽ ആകെ 4 ലക്ഷം ഇന്ത്യക്കാരാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗൾഫ് രാജ്യങ്ങളിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. ഇതിന് ഉദാഹരണമാണ് ബഹ്റൈനിൽ അദ്ദേഹത്തിന് ലഭിച്ച ‘ഓർഡർ ഓഫ് റിനൈസൻസ്’ ഉൾപ്പെടെ പുരസ്കാരങ്ങൾ. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള ഉന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകിയതിലൂടെ പ്രതിഫലിച്ചത് വികസനോന്മുഖ ദീർഘവീക്ഷണത്തിനുള്ള ആദരവാണ്.
കൂടാതെ മോദിയുടെ സന്ദർശനത്തോടെ ബഹ്‌റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനും തീരുമാനമായി. പ്രധാനമന്ത്രി ബഹ്‌റൈന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബഹ്‌റൈന്‍ സന്ദര്‍ശനം പ്രമാണിച്ച് 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുവാനാണ് ബഹ്‌റൈന്‍ ഗവര്‍മെന്റ് തീരുമാനമെടുത്തത്. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ജയിലില്‍ കിടക്കുന്ന വേളയില്‍ നിയമങ്ങള്‍ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
എന്നാല്‍, കടുത്ത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മോചിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടില്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാര്‍ ബഹ്‌റൈനിലുണ്ട്. റൂപെ പെയ്മെന്‍റ് കാർഡിന്‍റെ ബഹ് റൈനിലെ പ്രകാശനവും നരേന്ദ്രമോദി നിർവഹിച്ചു.
https://www.facebook.com/Malayalivartha