രണ്ടും കൽപ്പിച്ച് സൗദി അറേബ്യ, ഇനിയെല്ലാം സുരക്ഷാ വലയത്തിൽ, തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ്, ചട്ടങ്ങള്‍ ലംഘിച്ചാൽ തടവും പിഴയും
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തെ ജനങ്ങളുടെ മാത്രമല്ല അവിടേക്ക് എത്തുന്നവരുടെ സുരക്ഷയും കൂടി പരിഗണിച്ചാണ് മിക്ക നിയമങ്ങളും നടപ്പിലാക്കുന്നത്. രാജ്യത്ത് ഇപ്പോൾ ഹജ്ജ് സീസൺ ആരംഭിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനൊക്കെ പുറമേ തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് കൂടി പ്രാധാന്യം പരിഗണിച്ചുള്ള തീരുമാനമാണ് ഇപ്പോൾ സൗദി സ്വീകരിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായി കരുതുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ സൗദി കര്‍ശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഇത്തരം ഭക്ഷണ പദാർത്ഥങ്ങളോ മാറ്റോ ശ്രദ്ധയില്‍പെട്ടാല്‍ ശിക്ഷാ നടപടികൾ സ്വീകരിക്കും. ആരോഗ്യകരമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷനാണ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.കുറ്റം തെളിയിക്കപ്പെട്ടാല്‍, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും.ഭക്ഷ്യ നിയമത്തിലെ ആര്‍ടികിള്‍ 36 അനുസരിച്ച് ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ അന്വേഷണം ഏറ്റെടുത്ത് നടത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.
നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍നിന്നും അവരെ തടയുകയും ചെയ്യും. കൂടാതെ, കോടതി കുറ്റക്കാരായി കണ്ടെത്തുന്നവരെ കുറിച്ച് അവരുടെ സ്വന്തം ചെലവില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നത് നാണക്കേടുണ്ടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നൽകി.
മാത്രമല്ല, തീര്‍ഥാടകരുടെ ക്യാമ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളുടെ ഓഫീസുകളിലും എല്ലാതരം വലിപ്പത്തിലുള്ള പാചക വാതക സിലിണ്ടറുകളുടെയും പ്രവേശനവും ഉപയോഗവും നിരോധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.
ഹജജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ എല്‍പിജി പ്രവേശനവും ഉപയോഗവും നിരോധിക്കാനുള്ള തീരുമാനം സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് നടപ്പാക്കും. പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടുമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരിക്കുമെന്നും സിവില്‍ ഡിഫെന്‍സ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha