സൗദിയിൽ വ്യാപക പരിശോധന, നിയമലംഘകരെ തൂക്കിയെടുക്കാൻ ഒരുമ്പിട്ടിറങ്ങി അധികൃതർ, വിവിധ മേഖലകളില്‍ കർശന പരിശോധന തുടരുന്നു, തലയിൽ കൈവെച്ച് പ്രവാസികൾ

സൗദി നിയമലംഘകരെ തൂക്കിയെടുക്കാൻ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ്. കർശനമായ പരിശോധനയാണ് രാജ്യത്ത് അധികൃതർ നടത്തുന്നത്. തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താൻ മുക്കും മൂലയും അരിച്ചുപെറുക്കുകയാണ്. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 11 മുതല്‍ ഓഗസ്റ്റ് 17 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ 14,631 നിയമലംഘകരെ പിടികൂടി അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ 8,756 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,007 പേരെ പിടികൂടിയത്. 1,868 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 224 പേര്‍. ഇവരില്‍ 26 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 51 ശതമാനം പേര്‍ എത്യോപ്യക്കാരും 13 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയ്ക്ക് പിന്നാലെ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന കടുപ്പിക്കുകയാണ് ബഹ്റൈൻ. അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേര്‍ അറസ്റ്റിലായി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്. പാസ്ർപോർട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ്, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്‍റ് റെസിഡന്‍സ് അഫയേഴ്‍സ് ഡയറക്ടറേറ്റ് നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്ന് പോര്‍ട്ട്സ്, സെര്‍ച്ച് ആന്റ് ഫോളോ അപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ ദോസരി പറഞ്ഞു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പുറമെ മറ്റ് എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























