പുറത്തിറങ്ങാൻ ഇത് നിർബന്ധം...! കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ വിവിധ ഭാഗങ്ങളിൽ പരിശോധന, തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കർശന പരിശോധ നടക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്. താമസ നിയമലംഘകരെ കണ്ടെത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.പലയിടങ്ങളിലും മിന്നൽ പരിശോധന നടക്കുന്നത് കാരണം തിരിച്ചറിയൽ രേഖ കൈവശം വെക്കാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.
മാത്രമല്ല പരിശോധനക്കെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അസ്സ്വബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
അതേസമയം, അനധികൃത താമസക്കാരെയും, നിയമലംഘകരെയും പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം തുടക്കമിട്ട കാമ്പയിൻ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ ഞായറാഴ്ച വൈകീട്ട് നടന്ന പരിശോധനയിൽ അനേകം പേർ പിടിയിലായി.
ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ കീഴിൽ ജലീബ്അൽ-ഷുയൂഖ്, ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിൽ നടന്ന മിന്നൽ പരിശോധനയിലാണ് 263 പേരും അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് മഹ്ബൂലയിൽ നടത്തിയ ചെക്കിങ്ങിൽ 12 പേരും ആണ് പിടിയിലായത് വിസ കാലാവധി കഴിഞ്ഞവരാണ് ഇവരിൽ ഏറെയും. വിവിധ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉണ്ട് .
അതുപോലെ മൂന്ന് ഘട്ടങ്ങളിലൂടെ പ്രവാസി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാനും പകരം സ്വദേശികള്‍ക്ക് ജോലി നല്‍കാൻ കുവൈത്ത് മുനിസിപ്പാലിറ്റി പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു.മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരിസാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ആദ്യ ഘട്ടത്തില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ജീവനക്കാരില്‍ 33 ശതമാനം പേര്‍ക്ക് പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കും. വരുന്ന സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം. അടുത്ത 33 ശതമാനം പ്രവാസി ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കും. അവശേഷിക്കുന്ന 33 ശതമാനം പേര്‍ക്ക് അടുത്ത വര്‍ഷം ജൂലൈ ഒന്നിനും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശികള്‍ വിവാഹം ചെയ്‍ത സ്വദേശി വനിതകളുടെ മക്കള്‍, ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍, നിര്‍ദിഷ്ട നിബന്ധനകള്‍പാലിക്കുന്ന ബിദൂനികള്‍ തുടങ്ങിയവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക. സ്വദേശികളല്ലാത്ത ജീവനക്കാരുടെ നിയമന നടപടികള്‍ നിര്‍ത്തിവെയ്‍ക്കാനും സ്വദേശികളല്ലാത്ത ജീവനക്കാരുടെ വകുപ്പുകളും സെക്ടറുകളും തമ്മിലുള്ള സ്ഥലംമാറ്റങ്ങളും നിര്‍ത്തിവെയ്‍ക്കാനും മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരിസ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കാനാണ് തീരുമാനമെങ്കിലും ചില വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























