ഇത് സൗദിയുടെ അവസാനത്തെ അടവോ? ഇത്തരക്കാരെ തേടി ആ മിന്നൽ നീക്കം, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി

നിയമലംഘനങ്ങളിൽ കടുത്ത നടപടികൾ എടുക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. ഇത്തരത്തിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നതും നിയമലംഘനത്തതിന്റെ പരിധിയിൽവരുന്ന ഒന്നാണ്. എന്നാൽ രാജ്യത്ത് ഇത്തരത്തിൽ കഴിയുന്ന പ്രവാസികൾക്ക് വളരെ ആശ്വാസകരമായ ഒരു തീരുമാനമാണ് സൗദി എടുത്തിരിക്കുന്നത്. സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികളുടേയും വിദേശികളുടേയും മക്കള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി നൽകിയിരിക്കുകയാണ്.
രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരുടെ മക്കള്‍ക്കും പഠനത്തിന് അവസരം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ചൊവ്വാഴ്‍ച ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്‍മിഷന്‍ നേടുന്നതിനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരക്കാർ ഈ അക്കാദമിക വര്‍ഷം തന്നെ, തന്റെ താമസ രേഖകള്‍ ശരിയാക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് സത്യവാങ്മൂലം നല്‍കുകയും വേണമെന്നതാണ് നിർദ്ദേശം.നിയമവിരുദ്ധമായും രേഖകളുടെ കാലാവധി കഴിഞ്ഞും സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ അഡ്‍മിഷനായി സ്‍കൂളുകളെ സമീപിക്കുമ്പോള്‍ അവര്‍ക്ക് അഡ്‍മിഷന്‍ ഫോം നല്‍കണം.
ശേഷം അതാത് മേഖലയിലെ ബന്ധപ്പെട്ട ഓഫീസുകളിലെത്തി ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവരോട് സ്‍കൂള്‍ അധികൃതര്‍ നിര്‍ദേശിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്‍കൂളുകളില്‍ തിരികെ സമര്‍പ്പിക്കാം.
ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ അഡ്‍മിഷന്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം സ്‍കൂള്‍ അധികൃതര്‍ അഡ്‍മിഷനുള്ള നടപടികള്‍ സ്വീകരിക്കണം.ഓരോ മാസവും ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അറിയിക്കണമെന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ വകുപ്പുകളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
രേഖകളില്ലാത്ത വിദേശികളുടെയോ അനധികൃത താമസക്കാരായ പ്രവാസികളുടെയോ മക്കള്‍ സ്‍കൂളുകളില്‍ അഡ്‍മിഷന്‍ തേടുമ്പോള്‍ കുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും പാസ്‍പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍, ഇഖാമ, വിസിറ്റ് വിസ തുടങ്ങിയവയുടെ വിവരങ്ങള്‍, സ്ഥിരമായ മേല്‍വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും നല്‍കണം.
https://www.facebook.com/Malayalivartha


























