ഒമ്പത് കമ്പനികളേയും വെട്ടി കലിപൂണ്ട് സൗദി, തൊഴില്‍ നിയമ ലംഘനം നടത്തിയ റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സുകള്‍ പൂര്‍ണമായും റദ്ദാക്കി, മറ്റ് 17 സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി മന്ത്രാലയം

നിയമലംഘകരെ തൂക്കിയെടുക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിരിക്കുകയാണ് സൗദി. രാജ്യത്ത് തൊഴില്‍ നിയമ ലംഘനം നടത്തിയ റിക്രൂട്ടിങ് കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴില്‍ നിയമ ലംഘനം നടത്തിയ രാജ്യത്തെ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സുകള്‍ മാനവവിഭവശേഷി മന്ത്രാലയം പൂര്‍ണമായും റദ്ദാക്കി.
നിയമ ലംഘനത്തിലേര്‍പ്പെട്ട മറ്റ് 17 സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴില്‍ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് റദ്ദ് ചെയ്തത്.
ജൂണ്‍ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. ഇവയില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഓഫീസുകളുമാണ്. ഇന്ത്യ, നൈജര്‍, പാകിസ്താന്‍, ബംഗ്ലദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, ഉഗാണ്ട, എരിത്രിയ, മഡഗാസ്‌കർ, ഉസ്ബക്കിസ്താന്‍, കംബോഡിയ, മാലി, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.
ഇന്തോനേഷ്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് അനുമതിയായിട്ടുണ്ടെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടില്ല. ഫിലിപ്പൈനില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.നിയമലംഘകരെ കണ്ടെത്താൻ കർശനമായ പരിശോധനയാണ് രാജ്യത്ത് അധികൃതർ നടത്തുന്നത്. തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താൻ മുക്കും മൂലയും അരിച്ചുപെറുക്കുകയാണ്. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 11 മുതല്‍ ഓഗസ്റ്റ് 17 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ 14,631 നിയമലംഘകരെ പിടികൂടി അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ 8,756 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,007 പേരെ പിടികൂടിയത്. 1,868 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 224 പേര്‍. ഇവരില്‍ 26 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 51 ശതമാനം പേര്‍ എത്യോപ്യക്കാരും 13 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
https://www.facebook.com/Malayalivartha



























