ഇത് ഇവിടെ നടക്കില്ല...! സൗദിയിൽ നിയമലംഘനങ്ങള്‍ കണ്ടെത്താൻ പരിശോധന ശക്തമായി തുടരുന്നു, സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ 15,050 നിയമലംഘകരെ കൂടി പിടികൂടി...!!

തൊഴില്‍ നിയമ ലംഘനം നടത്തിയ റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സുകള്‍ സൗദി മാനവവിഭവശേഷി മന്ത്രാലയം പൂര്‍ണമായും റദ്ദാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിയമലംഘനങ്ങള്‍ അത് ഏത് തരത്തിലായാലും രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല.തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ രാജ്യത്ത് ശക്തമായി തുടരുകയാണ്. വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 15,050 നിയമലംഘകരെയാണ് പിടികൂടിയത്.
സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 24 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരില്‍ 9,028 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,092 പേരെ പിടികൂടിയത്.
1,930 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി.നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 46,730 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 43,773 പുരുഷന്മാരും 2,957 സ്ത്രീകളുമാണ്. 35,653 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു.
12,810 നിയമലംഘകരെ നാടുകടത്തി. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴില്‍ നിയമ ലംഘനം നടത്തിയ രാജ്യത്തെ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സുകള്‍ മാനവവിഭവശേഷി മന്ത്രാലയം പൂര്‍ണമായും റദ്ദാക്കി.
നിയമ ലംഘനത്തിലേര്‍പ്പെട്ട മറ്റ് 17 സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴില്‍ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് റദ്ദ് ചെയ്തത്. ജൂണ്‍ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. ഇവയില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഓഫീസുകളുമാണ്.
https://www.facebook.com/Malayalivartha



























