ദുബൈയിൽ വാടക നിരക്ക് കുത്തനെ കൂടി, ആശങ്കയിലായി പ്രവാസി കുടുംബങ്ങൾ, വാടക 24 ശതമാനം ഉയർന്നെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് വാടക വർദ്ധനവിന് കാരണമെന്ന് വിലയിരുത്തൽ, പ്രവാസികൾ പ്രതിസന്ധിയിൽ

പ്രവാസി കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ. ഇപ്പോൾ പ്രവാസികളെ വലച്ച് ദുബൈയിൽ വാടക നിരക്ക് കുത്തനെ ഉയരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കുതിച്ചുയരുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ആവശ്യക്കാരുടെ എണ്ണം ഉയരുന്നതാണ് വാടക വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. ഇത് സാധാരക്കാരായ പ്രവാസി കുടുംമ്പങ്ങൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമൂട്ടുണ്ടാക്കുന്നു.
എമിറേറ്റിലെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളായ ദുബൈ മറീന, ഡൗണ്‍ടൗണ്‍ ദുബൈ, ബിസിനസ് ബേ എന്നിവിടങ്ങളില്‍ വാടക 24 ശതമാനമാണ് വര്‍ധിച്ചതെന്ന് 'പ്രോപ്പര്‍ട്ടി ഫൈന്‍ഡറി'ന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.ഇവിടങ്ങളിൽ ജീവിത സൗകര്യങ്ങളും മറ്റുമാണ് ആവശ്യക്കാര്‍ വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്. എന്നാല്‍ പാം ജുമൈറ, ജുമൈറ വില്ലേജ് സര്‍ക്കിള്‍, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവയാണ് എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട പ്രദേശങ്ങള്‍.
നഗരവും കടല്‍ത്തീരവും ഒത്തുചേര്‍ന്ന പ്രദേശമെന്ന നിലയിലാണ് ദുബൈ ഏറ്റവും ആവശ്യക്കാരുള്ള സ്ഥലമായി മാറിയത്. ദുബൈ മറീനയിലെ ഒരു സ്റ്റുഡിയോ വാടക 40,000 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നതായിട്ടുണ്ട്. ഡൗണ്‍ ടൗണിലെ മൂന്ന് കിടപ്പുമുറി യൂനിറ്റിന് 3,00,000 ദിര്‍ഹം വരെ വില ഉയരുകയും ചെയ്തു.
അതുപോലെ ബുര്‍ജ് ഖലീഫയുടെയും ദുബൈ മാളിന്‍റെയും ആസ്ഥാനമായ ഡൗണ്‍ ടൗണ്‍, പ്രോപ്പര്‍ട്ടി വാങ്ങുന്നവരും വാടകക്കാരും ധാരാളമായി തിരഞ്ഞെടുക്കുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി, കാല്‍നടക്കാര്‍ക്ക് അനുയോജ്യമായ നടപ്പാതകള്‍, നഗരത്തിലെ ഏറ്റവും മികച്ച ഡൈനിങ്, നൈറ്റ് ലൈഫ് വേദികള്‍ എന്നിവ ഇവിടം ആകര്‍ഷണീയമാകാനുള്ള കാരണമാണ്.
ഡൗണ്‍ ടൗണ്‍ ദുബൈക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രധാന റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ബിസിനസ് ഹബ് എന്നതാണ് ബിസിനസ് ബേക്ക് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണം. എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാമെന്നതും രണ്ട് മെട്രോ സ്റ്റേഷനുകള്‍, നിരവധി ബസ് റൂട്ടുകള്‍, വാട്ടര്‍ ടാക്‌സികള്‍ തുടങ്ങി ഗതാഗത സൗകര്യം സുഗമമാണെന്നതും ഇവിടുത്തെ സവിശേഷതയാണ്.
പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ഡേറ്റ പ്രകാരം ദുബൈ ഹില്‍സ് എസ്റ്റേറ്റ്, പാം ജുമൈറ, അറേബ്യന്‍ റാഞ്ചസ്, ദമാക് ഹില്‍സ്, മുഹമ്മദ് ബിന്‍ റാശിദ് സിറ്റി, ദുബൈ ലാന്‍ഡ് എന്നിവിടങ്ങളാണ് എമിറേറ്റിലെ വില്ലകള്‍ക്ക് ഏറ്റവും പ്രചാരമുള്ള മേഖലകള്‍. ജൂണ്‍ വരെ ഈ വര്‍ഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലയില്‍ 10 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്.അപ്പാര്‍ട്മെന്റ് വില 9 ശതമാനവും വില്ലകളുടെ വിലയില്‍ 19 ശതമാനവുമാണ് ശരാശരിയേക്കാള്‍ വര്‍ധിച്ചതെന്ന് ദുബൈ വിപണി സംബന്ധിച്ച സി.ബി.ആര്‍.ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ഇത്തവണയും സ്വന്തമാക്കിയ ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ലോകത്തിലെ വിമാനത്താവളങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ എത്തിയിരിക്കുകയാണ്.
ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്. ഈ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്.ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
https://www.facebook.com/Malayalivartha



























