എല്ലാ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു, ദിവസവും സാമ്പിളുകള്‍ ആരോഗ്യ മന്ത്രാലയം ശേഖരിക്കുന്നു, രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ സുസ്ഥിരവും നിയന്ത്രണ വിധേയവുമെന്ന് വ്യക്തമാക്കി കുവൈത്ത്...!

ലോകത്തിന് തന്നെ വലിയ വെല്ലുവിളയായ കൊവിഡിന്റെ ഉപവകഭേദം കുവൈത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലാണ്. പ്രവാസികൾ ഉൾപ്പെടെ കരുതലും ജാഗ്രതയോടെയുമാണ് മുന്നോട്ട് നീങ്ങുന്നത്. നേരത്തെ മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച XBB. 1.5 എന്ന വകഭേദമാണ് കുവൈത്തില്‍ നടത്തിയ ജനിതകശ്രേണി പരിശോധനയിലും കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
എല്ലാ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി.രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ സുസ്ഥിരവും നിയന്ത്രണ വിധേയവുമാണ്. 13ാമത് ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസിന്റെ സമ്മേളനത്തോടനുബന്ധിച്ചാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ദിവസവും ക്രമരഹിത സാംപിളുകള്‍ ആരോഗ്യ മന്ത്രാലയം ശേഖരിക്കുന്നുണ്ട്. ഇവ സൂക്ഷ്മപരിശോധന നടത്തുകയും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ ഉടൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകി. കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‌തു.
പ്രായമായവർ, വിട്ടുമാറാത്ത രോഗികൾ തുടങ്ങിയ ഉയർന്ന അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് മുൻ ഗണന . ആരോഗ്യ പ്രവർത്തകർ, പ്രതിരോധ ശക്തി കുറഞ്ഞവർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് ലഭിക്കും. വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി സാഹചര്യങ്ങള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുവരെ ലോകത്ത് മുപ്പതിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട വകഭേദമാണ് കുവൈത്തിലും സ്ഥിരീകരിച്ചത്.കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക അഡ്വൈസറി ടീം, രാജ്യത്തെ പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കണക്ക് ചൈന പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha
























