കടുത്ത നീക്കം...! കുവൈത്തിൽ വാഹനപരിശോധന കർശനമായി തുടരുന്നു, 71 വാഹനങ്ങൾ പിടിച്ചെടുത്തു

പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണമാണ് ഗൾഫ് രാഷ്ട്രങ്ങളുടെ ചില നടപടികൾ. അത്തരത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ അടുത്തിയടെയായുള്ള നീക്കങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തലവേദയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ കുവൈത്ത് വീണ്ടും കടുത്ത പരിശോധനയിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് വാഹനപരിശോധന കർശനമായി തുടരുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് വാഹനപരിശോധന തുടരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ വാഹനങ്ങൾ പിടിച്ചെടുത്തു. എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ട്രാഫിക് ഡിപ്പാർട്‌മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 71 വാഹനങ്ങൾ പിടിച്ചെടുത്തതായും എക്സ്ഹോസ്റ്റിൽ നിന്നുള്ള 133 ശബ്ദലംഘനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മാത്രമല്ല പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്. ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. കുവൈത്തില്‍ ഇപ്പോൾ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ വെളിപ്പെടുത്തി.
ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി.ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിക്കും. ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.
പ്രവാസി ലൈസന്‍സുകള്‍ ഓഡിറ്റ് ചെയ്യാനുള്ള കഴിഞ്ഞ മാസത്തെ തീരുമാന പ്രകാരം ഓഡിറ്റ് പ്രക്രിയയും പിന്‍വലിക്കലുകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫികും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും തമ്മില്‍ ബന്ധമുണ്ടെന്നും തൊഴില്‍ മാറ്റം പരിശോധിക്കുമെന്നും കൂടാതെ ലൈസന്‍സ് പിന്‍വലിച്ചവരുടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കാന്‍ കഴിയില്ലെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സ്വദേശിവത്കരണം ഊർജ്ജിതമാക്കിയ രാജ്യത്ത് യൂണിവേഴ്സിറ്റിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് 4 വർഷത്തേക്ക് നിർത്തിവച്ചു. ഭരണ, സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധരുടെ സേവനം തുടർന്നും ആവശ്യമുണ്ടെന്ന് യൂണിവേഴ്സിറ്റി കൗൺസിൽ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. ആക്ടിങ് ഡയറക്ടർ ഡോ. സുആദ് അൽ ഫാദിൽ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കൂടാതെ വൈദഗ്ധ്യം ആവശ്യമുള്ള യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫിനെ നിലനിർത്താൻ യൂനിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സർവകലാശാലയിലെ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും പുതിയ തീരുമാനം സംബന്ധിച്ച കത്ത് നൽകിയിട്ടുണ്ട്. ഇതുവഴി വിദേശികൾക്ക് കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാവുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























