സൗദിയിൽ ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം, മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞുമരിച്ചു
ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞുമരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഹസീമിന്റെ മകള്‍ അര്‍വയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.
റിയാദ്-മക്ക റോഡില്‍ അല്‍ഖസറയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അര്‍വക്കും ഹസീമിെന്‍റ ഭാര്യാമാതാവ് നജ്മുനിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. ഭാര്യ ജര്‍യ, മറ്റു മക്കളായ അയാന്‍, അഫ്നാന്‍ എന്നിവര്‍ക്ക് നിസാരപരിക്കാണ് ഏറ്റത്. പൊലീസും റെഡ്ക്രസന്‍റ് അതോറിറ്റിയും ചേര്‍ന്ന് ഉടന്‍ ഇവരെയെല്ലാം അല്‍ഖസറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അര്‍വ മരിച്ചത്. നജ്മുന്നിസയെ അല്‍ ഖുവയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.അപകട സ്ഥലത്ത് നിന്നും അഞ്ച് ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ തൊട്ടടുത്തുള്ള അല്‍ഖാസറ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് മാളിയേക്കല്‍, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ സഹായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha