പൊടുന്നനെ അത് രൂപപ്പെട്ടു...!! കുവൈത്തിൽ ചൊവ്വാഴ്ച മുതൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം, മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാനും സാധ്യത

ഗൾഫ് രാഷ്ട്രങ്ങളിൽ കാലാസ്ഥയിൽ പെടുന്നനെ മാറ്റങ്ങൾ സംഭവിക്കുകയാണ്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിടാറുണ്ട്. അതിനാൽ പ്രവാസികൾ അധികൃതരുടെ മുന്നറിയിപ്പുകൾ പ്രകാരം ജാഗ്രതയോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഇത്തരത്തിൽ വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കുവൈത്തിൽ നാളെ മുതല്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലില്‍ രൂപപ്പെട്ട ഉപരിതല ന്യൂനമർദവും ഈർപ്പമുള്ള അന്തരീക്ഷവുമാണ് കുവൈത്തിൽ ഇപ്പോൾ മഴ പെയ്യാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്. ചൊവ്വാഴ്ച മുതൽ ശക്തി പ്രാപിക്കുന്ന മഴ ബുധനാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മേധാവി അമീറ അൽ അസ്മി പറഞ്ഞു. മഴയോടൊപ്പം മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല, അന്തരീക്ഷ താപനില പകല്‍ സമയങ്ങളില്‍ 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി സമയങ്ങളില്‍ 11 മുതല്‍ ആറ് ഡിഗ്രി വരെയുമായി കുറയാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം യുഎഇയിൽ കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി അനുഭവപ്പെട്ട കനത്ത മഴ അവസാനിച്ചതായി ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി കഴിഞ്ഞ ദിവസംം അറിയിച്ചിരുന്നു. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥക്ക് അന്ത്യമുണ്ടായതായി കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകിയതെന്ന് മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.
കൂടാതെ, കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയ രാജ്യത്തെ പോലീസ് ജനറൽ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട അധികാരികളുടെയും മുൻകരുതലിനെ മന്ത്രാലയം ട്വീറ്റിൽ പ്രശംസിച്ചു. അടുത്തയാഴ്‌ച മുഴുവൻ വരണ്ടതും എന്നാൽ മേഘാവൃതമായിരിക്കും.
ഞായറാഴ്ച്ച അതായത് നാളെ ആകാശം ചിലപ്പോൾ മേഘാവൃതമായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുമുണ്ട്. എന്നാൽ കനത്ത മഴ പ്രവചിച്ചിട്ടില്ല. ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
കനത്ത മഴയില്‍ ദുബായ്, അബൂദാബി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ഭാഗികമായി സ്തംഭിക്കുകയും ചെയ്തു. എന്നാല്‍ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇയുടെ ദൗത്യത്തിന്റെ വിജയമാണ് ഇപ്പോഴത്തെ ഈ മഴയ്ക്കു കാരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്.
https://www.facebook.com/Malayalivartha
























