ഈ വിസക്കാർക്ക് 'അത്' നിർബന്ധം....! ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍

വിസിറ്റിങ് വിസയിൽ നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഗൾഫ് നാടുകളിലേക്ക് കൊണ്ടുവരാൻ എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ്. ജോലിത്തിരക്ക് കാരണം നാട്ടിലേക്ക് പോകാൻ സാധിക്കാത്തവരും പ്രിയപ്പെട്ടവരെ ഗൾഫ് നാടുകൾ ചുറ്റിക്കാണിക്കാനും ഇത്തരത്തിൽ വിസിറ്റിങ് വിസ ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ യുഎഇ ഈ വിസയ്ക്ക് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരുന്നു.
മലയാളികളുൾപ്പെടെ ഏറ്റവും കൂടുതൽ വിസിറ്റിങ് വിസയിൽ എത്തുന്ന ഗൾഫ് രാഷ്ട്രമായ യുഎഇയുടെ ഈ നടപടി സന്ദർശകരെ ഉൾപ്പെടെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം. ഇതിന് പിന്നാലെയായിരുന്നു ഫെബ്രുവരി ഒന്നു മുതല്‍ ഖത്തറിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
അതായത് ഇനി വിസയ്ക്ക് നിശ്ചിത തുക മുടക്കിയാൽ മാത്രം പോര. ആരോഗ്യ ഇന്‍ഷുറന്‍സിനായി 50 റിയാലാണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇതും ഇനി പ്രവാസികൾ മുടക്കേണ്ടതുണ്ട്. ജി.സി.സി പൗരന്മാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി..
ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്.
ഇതില്‍ കൂടുതല്‍ കവറേജ് വേണ്ടവര്‍ ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ.
ഖത്തറില്‍ അംഗീകാരമുള്ള കമ്പനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.
https://www.facebook.com/Malayalivartha
























