സൗദിയിൽ മയക്കുമരുന്ന് കേസുകളിൽ ജയിലുകളിൽ കഴിയുന്നത് മലയാളികളടക്കം 350ഓളം പ്രവാസികൾ, 2013 ന് ശേഷം ഇതാദ്യമായി വധശിക്ഷ കാത്ത് ഇന്ത്യക്കാരനും സൗദി ജയിലിൽ
കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു. ഇതിനോടകം മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട നിരവധി സ്വദേശികളുടേയും പ്രവാസികളുടേയും വധശിക്ഷ നടപ്പാക്കി തുടങ്ങി. മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ മലയാളികളടക്കം 350ഓളം ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്പനയുമാണ് ഇവരിൽ ചുമത്തിയ കുറ്റം.
സൗദി ആഭ്യന്തരമന്ത്രാലയം മയക്കുമരുന്നിനെതിരെ ക്യാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ കേസുകളിലകപ്പെട്ട് ജയിലുകളിൽ കഴിയുന്നത്. മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് സൗദിയുടെ നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുന്നുണ്ട്. യു.എ.ഇയിൽ നിന്ന് ബഹ്റൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയിലറിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ ഡ്രൈവർ പഞ്ചാബ് സ്വദേശി അൽഹസ ജയിലിലാണ് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്.
റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ കഴിയുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൻറെ പരിധിയിൽ നൂറോളം ഇന്ത്യക്കാരും ജയിലിലുണ്ട്. അതുപോലെ യു.എ.ഇയിൽ നിന്ന് വരുന്ന നിരവധി ട്രെയിലർ ഡ്രൈവവർമാർ അടക്കം 65 ഓളം പേര് മയക്കുമരുന്ന് കേസിൽ അൽഹസ ജയിലിൽ കഴിയുന്നുണ്ട്. ഇവരിൽ 30 വർഷം വരെ തടവുശിക്ഷ ലഭിച്ചവരുണ്ട്.
https://www.facebook.com/Malayalivartha