ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം...! സൗദി പൗരന്റെ വധശിക്ഷ മക്കയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം
ലോകത്ത് വധശിക്ഷ കഴിഞ്ഞവര്‍ഷം 53 ശതമാനം വര്‍ധിച്ചതായാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇറാനിലും സൗദി അറേബ്യയിലുമാണ് വന്‍തോതില്‍ വര്‍ധനവുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം.
“നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഒരാഴ്ച്ചയ്ക്ക് മുമ്പ് തീവ്രവാദ കേസിൽ ഉൾപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയ പിന്നാലെ ഒരു സൗദി പൗരന്റെ കൂടി വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുകയും ഭീകരാക്രമണ പദ്ധതികള്‍ അറിഞ്ഞിട്ടും മറച്ചുവെക്കുകയും ചെയ്ത സ്വാലിഹ് ബിന്‍ സഈദ് ബിന്‍ അലി അല്‍കര്‍ബി എന്നയാളെയാണ് കഴിഞ്ഞ ദിവസം മക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
തീവ്രവാദ ആശയങ്ങള്‍ പിന്തുടരുകയും ഭീകരസംഘത്തില്‍ ചേരുകയും ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. സൗദി-യമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ ചെക്‌പോസ്റ്റിലും ശറൂറ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആസ്ഥാനത്തിനു നേരെയും ആക്രമണം നടത്താനുള്ള പദ്ധതികളെ കുറിച്ച് പ്രതിക്ക് അറിയാമായിരുന്നു. ഇതില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതായും കണ്ടെത്തി.
യമനില്‍ ആയുധപരിശീലനത്തില്‍ ഏര്‍പ്പെടുകയും പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതായും തെളിഞ്ഞു. ഭീകരവാദ പ്രവര്‍ത്തനം, കൊലപാതകം, മതനിന്ദ, ബലാത്സംഗം, രാജ്യവിരുദ്ധപ്രവര്‍ത്തനം, വന്‍തോതിലുള്ള മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ വധശിക്ഷ ലഭിക്കും. വിചാരണാ കോടതികളും പരമോന്നത കോടതിയും ശിക്ഷിച്ചാല്‍ സൗദി റോയല്‍ കോര്‍ട്ടില്‍ ദയാഹരജി സമര്‍പ്പിക്കാം. രാജാവിന്റെ ഉത്തരവ് കൂടി വരുന്നതോടെയാണ് വധശിക്ഷ നടപ്പാക്കുക.
2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. സൗദി അറേബ്യ. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്.
പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഭീകരവാദ കേസുകളില്‍ 2021ല്‍ 67 വധശിക്ഷകളും 2020ല്‍ 27 വധശിക്ഷകളും നടപ്പാക്കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് വ്യതിചലിച്ച വിശ്വാസങ്ങള്‍ പുലര്‍ത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വഇദ, ഹൂത്തികള്‍ തുടങ്ങിയ വിദേശ ഭീകര സംഘടനകളോട് കൂറ് പ്രഖ്യാപിച്ച് അനുസരണ പ്രതിജ്ഞയെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha