ഖുർആൻ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവം, ഡെൻമാർക്കിനും സ്വീഡനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ കൂട്ടത്തോടെ നടപടികളിലേക്ക്? ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഒഐസി
ഇസ്ലാംമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡെൻമാർക്കിനും സ്വീഡനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ കൂട്ടത്തോടെ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയേറുന്നു. ഇരു രാജ്യങ്ങൾക്കുമെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങളോട് ഒഐസി ആഹ്വാനം ചെയ്തു. സൗദിയിലെ ജിദ്ദയിൽ ഒഐസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.
സംഭവത്തിൽ ഇരു രാജ്യങ്ങളും ഇത് വരെ നടപടികളൊന്നും സ്വീകരിക്കാത്തതിൽ 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ അഥവാ ഒഐസി നിരാശ പ്രകടിപ്പിച്ചു. ഖുർആനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഔദ്യോഗിക തലത്തിൽ നടപടികൾ സ്വീകരിക്കാൻ സ്വീഡൻ, ഡെൻമാർക്ക് അധികാരികളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തിൽ ഇരു രാജ്യങ്ങളോടും അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഈ രണ്ട് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉചിതമെന്ന് കരുതുന്ന പരമാധികാര നടപടികൾ സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. സംഭവത്തിൽ അംഗരാജ്യങ്ങളുടെ ആശങ്കകൾ സ്വീഡൻ, ഡെന്മാർക്ക് സർക്കാരുകളേയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനേയും സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിനേയും അറിയിച്ചു.
ഇത്തരം പ്രകോപനങ്ങൾ ഭയാനകമായ തലത്തിൽ എത്തിയിരിക്കുന്നുവെന്നും, അത്തരം പ്രവൃത്തികൾ നടത്താൻ അനുമതി നൽകിയ അധികാരികളുടെ നിലപാടിൽ അംഗരാജ്യങ്ങൾക്കുള്ള നിരാശയും അവരെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, ഖുർആനെ അവഹേളിക്കാൻ ആവർത്തിച്ച് നടക്കുന്ന ശ്രമങ്ങളിൽ കർശന നടപടികൾ കൈക്കൊള്ളാൻ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സ്വീഡിഷ് വിദേശകാര്യമന്ത്രി ടോബിയാസ് ബിൽസ്ട്രോമിനോട് ഫോൺ സംഭാഷണത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് വിദ്വേഷം വർധിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിൽ സംഭാഷണത്തിനും ആശയ സംവാദത്തിനുമുള്ള ശ്രമങ്ങൾ പരിമിതപ്പെടുത്തുന്നതിനും കാരണമായെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha