യുഎഇയിൽ വേനൽചൂട് ശക്തമായ സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതത്തെ ബാധിച്ചു, ദുബൈയുടെയും ഷാര്‍ജയുടെയും പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി, അടുത്ത ദിവസങ്ങളിലും മഴക്കും കാറ്റിനും മൂടൽമഞ്ഞിനും സാധ്യത...!
യുഎഇയുടെ പലഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴക്കും, കാറ്റിനും, മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വേനൽചൂട് ശക്തമായ സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതത്തെയും ബാധിച്ചു.
ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് ദുബൈയിലും, ഷാർജയിലും കഴിഞ്ഞ ദിവസം വൈകുന്നേരം മഴ കനത്തത്. ദുബൈയുടെയും ഷാര്‍ജയുടെയും പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി. ദുബൈ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ ദേര, ബർദുബൈ, കരാമ എന്നിവിടങ്ങളിലും, ഷാർജയിലെ റോള, നബ്ബ, അൽനഹ്ദ തുടങ്ങിയ നഗര മേഖലകളിലും മഴ ശക്തമായിരുന്നു.
അല്‍ ഖുദ്ര, അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ യഥാക്രമം ഉച്ചയ്ക്ക് 3.53നും 3.54നും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം അറിയിച്ചു.ഔദ് മേത്ത, ദുബൈ ഹില്‍സ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. അല് ഖൂസിലും എമിറേറ്റ്‌സ് റോഡിലും ഉച്ചകഴിഞ്ഞ് മഴ ലഭിച്ചിരുന്നു. അതേസമയം ജബല്‍ അലി-ലെഹ്ബാബ് റോഡില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി അധികൃതര്‍ അറിയിച്ചു. സ്റ്റോം സെന്റര്‍ പങ്കുവെച്ച വീഡിയോയില്‍ ദുബൈയിലെ അല്‍ മര്‍മും പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായതായി വ്യക്തമാണ്.
ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. കാറ്റിന്റെ ശക്തിയിൽ വഴിയരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഡസ്റ്റ് ബിന്നുകളും, റോഡ് അറ്റകുറ്റപണിക്കായുള്ള ഡിവൈറുകളും പറന്നു. മരച്ചില്ലകൾ വീണ് നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു. വ്യാപാര സ്ഥാപനങ്ങൾക്ക് കടക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന വിൽപന ചരക്കുകൾ നനഞ്ഞു കുതിർന്നു.
ദുബൈ കറാമയിൽ റെസ്റ്റോറന്റുകൾ മുന്നിൽ സ്ഥാപിച്ചിരുന്ന ഷെഡ്ഡുകളും ഇരിപ്പിടങ്ങളും കാറ്റിൽ പറന്നു. വൈകുന്നേരത്തെ നഗരഗതാഗതത്തെ മഴ സാരമായി ബാധിച്ചു. പലയിടത്തും ഗതാഗത കുരുക്ക് ശക്തമായി. അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത മഴയെ തുടര്‍ന്ന് അല്‍ഐന്‍ റോഡുകളില്‍ പൊലീസ് വേഗപരിധി കുറച്ചിരുന്നു.
120 കിലോമീറ്ററിന് മുകളില്‍ വേഗം പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. അൽഐന്റെ അൽഹിയാർ, മലാഖിത്, അൽഫുഅ, നാഹിൽ, അൽഫഖ പ്രദേശങ്ങളിലാണ് മഴ പെയ്തത്. മലാഖിത് മേഖലിലാണ് ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha