ദുബൈയിലേക്കുള്ള യാത്ര വിമാനത്തിൽ കരടി...! വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി വിമാനക്കമ്പനി
യാത്രക്കാരുടെ മോശം പെരുമാറ്റം കാരണം വിമാനം വൈകി പുറപ്പെട്ട സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തികച്ചും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഒരു കരടിയാണ് ഇത്തവണ എയര്‍ലൈന് തലവേദനയായി മാറിയത്. കരടി കാരണം വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് വിമാനക്കമ്പനി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് യാത്രപുറപ്പെടേണ്ട വിമാനമാണ് വൈകിയത്.
വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നാണ് കരടി പുറത്തുചാടിയത്. ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ വിമാനത്തിലാണ് സംഭവം. ഇറാഖി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് കരടിക്കുഞ്ഞ് പുറത്തുചാടുകയായിരുന്നു. വിമാനത്തിലെ കാർഗോയിൽ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ അബദ്ധവശാൽ പുറത്തുചാടുകയായിരുന്നു.
ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കരടി കൂട് പൊളിച്ച് പുറത്തേക്ക് തലയിടുകയായിരുന്നു.ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തിൽവെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടർന്ന് മയക്കിയശേഷമാണ് കരടിയെ കൊണ്ടുപോയത്. ഇതേതുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.
കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങള്‍ കൊണ്ട് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് ഇറാഖി എയര്‍ലൈന്‍സ് കമ്പനി ക്ഷമ ചോദിക്കുന്നു- എയര്‍ലൈന്‍ അതിന്റെ വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞത്. അധികൃതർ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജീവിയെ കൊണ്ടുവന്നതെന്നും അപ്രതീക്ഷിതമായാണ് സംഭവമുണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. കരടി പുറത്തിറങ്ങിയ ചിത്രങ്ങളും വിഡിയോകളും യാത്രക്കാരിൽ ചിലർ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം നേരത്തെ കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇടുപ്പില്‍ തണുപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് പൈലറ്റ് പാമ്പിനെ കണ്ടത്. വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് പൈലറ്റിന്റെ സീറ്റിന് കീഴില്‍ മൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെ കണ്ടെത്തിയത്. കുപ്പിയില്‍ നിന്ന് വെള്ളം പുറത്തുപോവുന്നുവെന്നാണ് ആദ്യം കരുതിയത്.
തിരിഞ്ഞുനോക്കിയപ്പോഴാണ് പാമ്പാണെന്ന് മനസിലായതെന്ന് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് പറഞ്ഞത്. ആദ്യം യാത്രക്കാരോട് അറിയിക്കേണ്ടെന്ന് കരുതിയെങ്കിലും, പിന്നീട് അവരോട് പറഞ്ഞ ശേഷമായിരുന്നു വിമാനം നിലത്തിറക്കിയതെന്ന് എറാസ്മസ് പറഞ്ഞു. എന്നാൽ അദ്ദേഹം ധൈര്യം കൈവിടാതെ സുരക്ഷിതമായി വിമാനം താഴെയിറക്കുകയായിരുന്നു.
നാല് യാത്രക്കാർ മാത്രമായിരുന്നു ഈ ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കി പരിശോധിച്ചപ്പോള്‍ പൈലറ്റിന്റെ സീറ്റിനടിയില്‍ തന്നെ പാമ്പിനെ കണ്ടു. എന്‍ജിനിയര്‍മാരെത്തി വിവിധ ഭാഗങ്ങള്‍ അഴിച്ച് പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. തുടര്‍ന്ന് തിരച്ചില്‍ പിറ്റേന്ന് രാവിലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha