യുവതികളെ വിജനമായ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, സൗദിയിൽ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വർഷം കണക്കുകളിൽ ഇതിലും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ദിവസവും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. പീഡന കേസുകളില്‍ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ ആണ് നടപ്പാക്കിയതെന്നാണ് അറിയിച്ചത്.
ഏതാനും യുവതികളെ വിജനമായ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഹമ്മദ് ബിന്‍ ഉഖൈല്‍ ബിന്‍ ഈസ അല്‍ഖര്‍നിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. അതുപോലെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കവര്‍ച്ചാലക്ഷ്യത്തോടെ ഇന്ത്യക്കാരനെ കാറിടിച്ചുകൊന്ന കേസില്‍ രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷയും നടപ്പാക്കി.
റിയാദ് ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശരിവച്ചതോടെയാണ് ശിക്ഷാനടപടി. ജനങ്ങളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന കുറ്റവാളികള്‍ ഏത് രാജ്യക്കാരായാലും മുഖംനോക്കാതെ നടപടിയുണ്ടാവുമെന്നും ശരീഅത്ത് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും വിധി നടപ്പാക്കിയ വിവരം അറിയിച്ചുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയാലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കാത്ത ശരീഅത്ത് വകുപ്പുകള്‍ കേസില്‍ ചുമത്തിയിരുന്നു. പൊതുസുരക്ഷ അപകടപ്പെടുത്തുന്ന വലിയ കുറ്റങ്ങള്‍ രാജ്യത്തിനെതിരായ കുറ്റകൃത്യമായാണ് കണക്കാക്കുക. ഹദ്ദുല്‍ ഹിറാബ നിയമ പ്രകാരം ശിക്ഷിക്കുന്ന കേസുകളില്‍ ഇരയുടെ കുടുംബം മാപ്പ്‌നല്‍കിയാലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല.
സൗദി പൗരന്‍മാരായ അബ്ദുല്ല മുബാറക് അല്‍ അജമി, മുഹമ്മദ് സൈഅലി അല്‍ അനസി എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. പ്രതികള്‍ 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. 2019 സപ്തംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഉത്തരേന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരി കാറിലേക്ക് കയറുന്നതിനിടെ അന്‍സാരിയെ അക്രമികള്‍ അടിച്ചുവീഴ്ത്തി. പണവും മറ്റു വസ്തുക്കളും കവരുകയും ചെയ്തു. ടൊയോട്ട പ്രാഡോ കാറിലെത്തിയ അക്രമികള്‍ നിലത്തുവീണ അന്‍സാരിയുടെ ശരീരത്തില്‍ വാഹനം കയറ്റിയാണ് കൊലപ്പെടുത്തിയത്.
അന്‍സാരിയുടെ ഹ്യൂണ്ടായ് ഇലാന്‍ട്ര കാര്‍ ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്തുടര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ തോക്കൂചൂണ്ടി വധിക്കാനും ശ്രമിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. മറ്റു പലരെയും അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും പരമാവധി ശിക്ഷനല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha