യുഎഇയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം, പതിനാറ് ഫ്ലാറ്റുകൾ കത്തിനശിച്ചു, അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു....
യുഎഇയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം. നിരവധി പ്രവാസികൾ കുടുംബമായി താമസിക്കുന്ന അജ്മാനിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വൻ അഗ്നിബാധയിൽ പതിനാറ് ഫ്ലാറ്റുകളാണ് കത്തിനശിച്ചത്. കെട്ടിടത്തിലെ അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ ഇവിടെ താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ പാർപ്പിട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സംഭവം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കി, താമസക്കാരെ മുഴുവനും ഒഴിപ്പിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഫ്ലാറ്റുകളിലെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു.
കെട്ടിടത്തിൽ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നുവെന്നും പൊലീസ് ഒാപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി ഫറഞ്ഞു. കെട്ടിടത്തിലെ അഗ്നിബാധയുടെ വിഡിയോയും ചിത്രങ്ങളും അജ്മാൻ പൊലീസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഫ്ലാറ്റുകൾ കത്തിനശിച്ചതായി വിഡിയോയിലും ചിത്രങ്ങളിലും ദൃശ്യമാണ്. കെട്ടിടങ്ങളിൽ പ്രത്യേകിച്ച് പാർപ്പിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമായും പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
അതേസമയം ഏതാനും മാസങ്ങൾക്ക് മുമ്പ് മലയാളികളടക്കം 100 ഓളം കുടുംബങ്ങൾ താമസിച്ച് പോന്നിരുന്ന അജ്മാനിലെ മുപ്പത് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത് വലിയ വാർത്തയായിരുന്നു. എന്നാൽ വിവരമറിഞ്ഞപ്പോൾ നൂറുകണക്കിന് കുടുബങ്ങളെ ഒഴിപ്പിച്ചത് കൊണ്ട് വൻ ദുരന്തം അന്ന് ഒഴിവായി. ജൂൺ 26ന് രാത്രി പന്ത്രണ്ടോടെയാണ് അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിൽ തീപിടിത്തുണ്ടായത്.
64 അപ്പാർട്ടുമെന്റുകളും 10 വാഹനങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചു.പെരുന്നാൾ അവധിയായതിനാൽ കുടുംബങ്ങൾ പലരും പുറത്തുപോയതും, ഉറങ്ങാൻ വൈകിയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിക്കാൻ കഴിഞ്ഞു.
https://www.facebook.com/Malayalivartha