സൗദിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തീയിട്ട് നശിപ്പിച്ച സംഭവം, സ്വദേശി യുവാവ് പിടിയിലായതായി റിയാദ് പൊലീസ് കുറ്റാന്വേഷണ വിഭാഗം

റിയാദ് മെട്രോ ബസ് പദ്ധതിയുടെ ബസ് വെയിറ്റിങ് സ്റ്റേഷന് തീയിട്ട സ്വദേശി പൊലീസ് പിടിയില്‍. സൗദി പൗരനെ അറസ്റ്റ് ചെയ്ത വിവരം റിയാദ് പൊലീസ് കുറ്റാന്വേഷണ വിഭാഗമാണ് അറിയിച്ചത്. അറസ്റ്റ് ചെയ്ത ആള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ മുമ്പാകെ ഹാജരാക്കിയതായി കുറ്റാന്വേഷണവിഭാഗം വ്യക്തമാക്കി. ഇയാള്‍ ബസ് സ്റ്റേഷന് തീയിടുന്ന വിഡിയോ ക്ലിപ് പൊതുസുരക്ഷ വകുപ്പ് ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.
പരമ്പരാഗത സൗദി വസ്ത്രം ധരിച്ച ഒരാൾ ആദ്യം ഒരു കുപ്പിയിൽ നിന്ന് ഇന്ധനം തളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം കുറച്ച് കടലാസുകൾ നിലത്ത് വിതറുകയും ചെയ്യുന്നുണ്ട്. അതിന് ശേഷം ഇന്ധനം കൊണ്ടുവന്ന ഒരു കാനിന്റെ മുകളിൽ കടലാസ് വെച്ച് കത്തിക്കുകയും ശേഷം അത് നേരത്തെ ഇന്ധനം തളിച്ച ചുമരിലേക്ക് തട്ടിയിടുകയും ചെയ്തിരുന്നു. സൗദിയിൽ തീപിടിത്ത ആക്രമണങ്ങൾ വർധിച്ചെന്ന കണ്ടെത്തലിനിടെയാണ് പുതിയ സംഭവം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രം കത്തിക്കാനുണ്ടായ സാഹചര്യമെന്താണെന്ന് പൊലീസ് അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha