പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് കൈമാറേണ്ടതില്ല...!! കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

ഏതൊരു വിദേശ യാത്രയ്ക്ക് നമ്മൾ തയ്യാറെടുക്കുമ്പോഴും പ്രധാനമായും വേണ്ട ഒന്നാണ് പാസ്പോർട്ട്. ഇത് ശ്രദ്ധകൂടാതെ കൈകാര്യം ചെയ്താൽ നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാം. ഇപ്പോൾ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് കൈമാറേണ്ടതില്ലെന്നും അത് കൈവശം സൂക്ഷിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കണമെന്നും എംബസി വ്യക്തമാക്കി.
ഇന്ത്യന്‍ പൗരന് രാജ്യം നല്‍കുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. അത് വ്യക്തിയുടെ സ്വത്താണെന്നും എംബസി വ്യക്തമാക്കി.ജീവനക്കാരുടെ പാസ്‌പോര്‍ട്ട് കമ്പനികള്‍ കൈവശം വെക്കുന്നത് കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.
നിലവിലെ നിയമമനുസരിച്ച് കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി ബോധിപ്പിക്കാവുന്നതാണ്. അതേസമയം ജീവനക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്ന പക്ഷം കമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് സൂക്ഷിച്ച് വെക്കാനുള്ള അനുമതിയുണ്ടെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
അതുപോലെ ശ്രദ്ധകൂടാതെ പാസ്പോർട്ട് കൈകാര്യം ചെയ്താൽ യാത്രയ്ക്ക് തടസമായേക്കാം. ട്രാവൽ ഏജൻ്റുമാരോ വിമാനത്താവളങ്ങളിൽ നിന്നോ ആവശ്യമില്ലാതെ പാസ്പോർട്ടിൽ സ്റ്റിക്കറുകൾ പതിക്കുന്ന പതിവ്, യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാൻ സാധ്യയുണ്ടെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ പാസ്പോർട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികൾക്ക് വരെ കാരണമായി തീർന്നേക്കാം.
കോവിഡ് സമയത്തെ യാത്രാവേളകളിൽ ഇത്തരം സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്യണം. എന്നാൽ വിദേശ എയർപോർട്ടുകളിൽനിന്നും ചില സ്റ്റിക്കർ പതിക്കാറുണ്ട്. അവയും ഈ നിയമങ്ങളെ ഹനിക്കുന്നില്ലെന്ന് നമ്മൾ തന്നെ ഉറപ്പു വരുത്തണം. പാസ്പോർട്ടിൻ്റെ പുറം ചട്ട വൃത്തിയോടെ സൂക്ഷിക്കണം. ഉടമയെ സംബന്ധിച്ചുള്ള വിവരങ്ങൾ മറയുന്നതോ അവ്യക്തമാകുന്നതോ പോലുള്ള യാതൊരു നടപടികളും എടുക്കാൻ ആരെയും അനുവദിക്കരുത്.
https://www.facebook.com/Malayalivartha