ബുർജ് ഖലീഫ കാണാനുള്ള അതിയായ ആഗ്രഹം, കുവൈത്തിൽ നിന്നെത്തിയ കുഞ്ഞ് ബദറിന് സ്വപ്ന രാജ്യത്തെത്തിയപ്പോൾ ഊഷ്മള സ്വീകരണം, ചേർത്ത് പിടിച്ച് ദുബായ് ഭരണാധികാരി, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ...!!

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. ഏതൊരാളും ദുബൈയിൽ എത്തുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ബുർജ് ഖലീഫ തന്നെയായിരിക്കും. ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരു കുവൈത്തി ബാലന്റെ വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കുവൈത്തി ബാലനായ ബദർ ആയിരുന്നു ബുർജ് ഖലീഫ കാണാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബാലനെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.ഇപ്പോളിതാ ആ കുട്ടി ഒടുവിൽ പ്രിയപ്പെട്ട സ്വപ്നരാജ്യത്തെത്തിയപ്പോൾ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. കുടുംബത്തോടൊപ്പം എത്തിയ ബദറിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ.
കുഞ്ഞുബദറിൻറെയും സഹോദരൻറെയും കൈകൾ പിടിച്ചു നിൽക്കുന്ന ഷെയ്ഖ് മുഹമ്മദിൻറെ പടം ആളുകളുടെ മനംകുളിർപ്പിച്ചു. ഇരുവരോടുമൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിച്ചു. ദുബായോടുള്ള ആരാധന പ്രകടിപ്പിക്കുന്ന ബദറിൻറെ വിഡിയോ ഇക്കഴിഞ്ഞ ജൂലൈയിൽ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് കുട്ടിയെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിക്കാൻ ശൈഖ് ഹംദാൻ ക്ഷണിച്ചത്.
കുവൈത്തിലെ അൽ ഖബസ് മീഡിയയുടെ റിപ്പോർട്ടറോട് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ഈ ബാലൻ ആഗ്രഹം പ്രകടിപ്പിച്ചത്. എവിടെപ്പാകാനാണ് ആഗ്രഹമെന്ന് കുഞ്ഞ് ബദറിനോട് റിപ്പോർട്ടർ ചോദിച്ചത്. ബുർജ് ഖലീഫയെക്കുറിച്ച് എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിന് ടെലിവിഷനിലൂടെ നിരവധി കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും ആ ബാലൻ പറയുന്നു. യുഎഇയിലേക്ക് പോകുന്നതിനാൽ ഉടനെ ബുർജ് ഖലീഫ കാണും എന്നും ബദർ പറയുകയായിരുന്നു.
വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആദ്യം ഇമാർ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ അബ്ബാർ ബദറിനെ ബുർജ് ഖലീഫയിലേക്ക് ക്ഷണിച്ചു. അതിന് ശേഷമാണ് ഇപ്പോൾ ശൈഖ് ഹംദാൻ ബാലനെയും കുടുംബത്തെയും ബുർജ് ഖലീഫയും ദുബൈയിലെ മറ്റ് കാഴ്ചകളും കാണാനായി ക്ഷണിച്ചത്. ഈ വിവരം കുട്ടി ബദറിനെ അറിയുന്നവർ അവനോട് പറയണമെന്ന് ഷെയ്ഖ് ഹംദാൻ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പറയുകയായിരുന്നു. അതേസമയം, ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പതിപ്പിക്കുന്നതിന് സമൂഹമാധ്യമ ഉപയോക്താക്കൾ ഷെയ്ഖ് ഹംദാനെ പ്രശംസിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha