മൂന്ന് മാസത്തിന് ശേഷം വിലക്ക് നീക്കി...!! ശൈത്യകാലത്തിലേക്ക് കടന്നതോടെ സൗദിലും യുഎഇയിലും ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം നിയമം പിൻവലിച്ചു

കഴിഞ്ഞ മൂന്നുമാസക്കാലമായി കനത്ത വേനലിലൂടെയാണ് ഗൾഫ് രാജ്യങ്ങൾ കടന്നുപോയത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് പുറം ജോലി ചെയ്യുന്ന പ്രവാസികളെയാണ്. എന്നാൽ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിന് സൗദി, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
മൂന്ന് മാസത്തെ ചുട്ടുപൊള്ളുന്ന വേനൽ കാലം അവസാനിച്ച് ഗൾഫ് രാജ്യങ്ങൾ ശൈത്യകാലത്തിലേക്ക് കടന്നതോടെ വിലക്ക് നീക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൂട് കനക്കുന്ന സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഉച്ചവിശ്രമം നിയമം നടപ്പാക്കിവരുന്നുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാണിത്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന എല്ലാത്തരം ജോലിക്കും നിരോധനം ബാധകമാണ്.
ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിനാണ് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയായിരുന്നു നിയന്ത്രണം. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് യുഎഇ ഉച്ചവിശ്രമം നടപ്പാക്കുന്നത്.
ഇതനുസരിച്ച് ജോലി സമയം രാവിലെയും രാത്രിയുമായി രണ്ടു ഷിഫ്റ്റുകളായി വിഭജിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പരമാവധി എട്ടു മണിക്കൂറിലധികം ജോലി ചെയ്യുകയാണെങ്കില്‍ അധികസമയ വേതനം നല്‍കണമെന്നാണ് നിബന്ധന. ചൂട് കുറഞ്ഞ് തുടങ്ങിയതോടെ ഉച്ചസമയ ജോലി നിരോധനം പിന്‍വലിച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയായിരുന്നു. ഏതാണ്ട് എല്ലാം സ്ഥാപനങ്ങളും ഈ വര്‍ഷം നിയമം നടപ്പാക്കിയിരുന്നു.
നിയമംലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ പിഴശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം ബോധവത്കരണവും ഫീല്‍ഡ് പരിശോധനയും മന്ത്രാലയം നടത്തുകയുണ്ടായി. യുഎഇയില്‍ ഏതാനും കമ്പനികള്‍ ലംഘിച്ചതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം തോതില്‍ തൊഴിലുടമയ്‌ക്കെതിരെ പിഴ ചുമത്തും. കൂടുതല്‍ തൊഴിലാളികള്‍ നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ പരമാവധി 50,0000 ദിര്‍ഹമായിരിക്കും. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha