ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാൻ ശ്രമം, നാടുകടത്തൽ കേന്ദ്രം വഴി രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയവർ പുതിയ വിസയിൽ എത്തിയതും എയർപ്പോർട്ടിൽ പിടിവീണു...!!!

സൗദിയിൽ നിയമലംഘകരായ പ്രവാസകൾക്ക് വിമാനത്താവളത്തിൽ പിടിവീഴുന്നു. രാജ്യത്ത് താമസ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പരിശോധയിലൂടെ കണ്ടെത്തി ജയിലിൽ അടക്കുകയും പിന്നീട് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരക്കാർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അത്തരത്തിൽ രാജ്യത്ത് നിന്ന് പുറത്താക്കിയ പ്രവാസികൾക്ക് വിമാനത്താവളത്തിൽ പിടിവീണിരിക്കുകയാണ്. ഇഖാമ, തൊഴിൽ നിയമ ലംഘനത്തിന് പിടികൂടി സൗദിയിൽ നിന്ന് നാടുകടത്തൽ കേന്ദ്രം വഴി പ്രവേശന വിലക്ക് ഏർപ്പെടുത്തി തിരിച്ചയച്ചവരാണ് പുതിയ വിസയിൽ എത്തിയത്. ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് വിമാനത്താവളത്തിൽ പിടിവീണത്.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഇവർ പിടിയിലായതെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിരലടയാളത്തിൽ കൃത്രിമം നടത്തിയാണ് ഇരുവരും എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. നേരത്തേ സൗദിയിൽ പ്രവേശിച്ചവരുടെ ബയോമെട്രിക് വിവരങ്ങൾ ജവാസാത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ ഉണ്ടാവുമെന്നതിനാലാണ് വിലക്ക് മറികടക്കാൻ ഫിംഗറിൽ കൃത്രിമം കാണിച്ച് പ്രവേശനത്തിന് ശ്രമിച്ചത്. ഇരുവരെയും മദീന വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായും ജവാസാത്ത് അറിയിച്ചു. തിരിച്ചയച്ചവർ പാകിസ്താൻ സ്വദേശികളായ രണ്ടു പേരാണെന്നാണ് ലഭിക്കുന്ന വിവരം.
ഹായിൽ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സമാന രീതിയിൽ യാത്രക്കാരനെ ജവാസത്ത് അധികൃതർ പിടികൂടി. വ്യാജ പാസ്‌പോർട്ടിൽ സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഹായിൽ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിയാണ് പിടിയിലായത്. നേരത്തെ സൗദി അറേബ്യയിൽ നിയമലംഘനം നടത്തിയതിന് ഇയാളെ പിടികൂടി നാട്ടിലേക്ക് അയച്ചിരുന്നു. തുടർന്ന് ഇയാൾ വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. നാടുകടത്തിയവരെ ഒരു കാരണവശാലും തിരിച്ച് രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സൗദി.
അതേസമയം വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ പ്രവാസിക്ക് ഒരു വർഷം തടവും പിഴയും വിധിച്ചിച്ചതിന് പുറമേ, ശിക്ഷാ കാലയളവ് പൂർത്തിയാവുന്ന മുറയ്ക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന് സർട്ടിഫിക്കറ്റ് സമർപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.
സ്വന്തം രാജ്യത്തെ സർക്കാർ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിലുള്ള മെക്കാനിക്കൽ ടെക്‌നോളജി ഡിപ്ലോമ സർട്ടിഫിക്കറ്റാണ് പ്രതി സമർപ്പിച്ചിരുന്നത്. സൗദി എൻജിനീയറിങ് കൗൺസിൽ നടത്തിയ പരിശോധനയിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഫയൽ സമർപ്പിച്ചു. തുടർന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഇനി തടവ് ശിക്ഷ പൂർത്തിയാകുന്നു മുറയ്ക്ക് പ്രവാസിയെ നാടുകടത്തും.
https://www.facebook.com/Malayalivartha