ദേശിയ ദിനം പ്രമാണിച്ച് തടവുകാർക്ക് മോചനം, പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഉത്തരവിട്ട് ഒമാൻ ഭരണാധികാരി

ദേശിയ ദിനം പ്രമാണിച്ച് പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ ഭരണാധികാരി ഉത്തരവിട്ടു. ഒമാനിലെ ജയിലില്‍ കഴിയുന്ന 166 തടവുകാർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്നവർക്കാണ് മോചനം ലഭിക്കുക.
അതേസമയം ഒമാന്‍റെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നവംബർ 22 (ബുധൻ), 23 (വ്യാഴം) എന്നീ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. നവംബർ 26 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനമാരംഭിക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നബിദിനം പ്രമാണിച്ചു വിദേശികൾ ഉൾപ്പെടെ 162 തടവുകാർക്ക് സുൽത്താൻ പൊതുമാപ്പ് നൽകിത്. ഇതിൽ 94 പേർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ വിദേശി തടവുകാരായിരുന്നു. ചെറിയ പെരുന്നാളിന് 198 തടവുകാര്‍ക്കാണ് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കിയത്. ഇവരില്‍ 89 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനം നൽകിയത്.
അതേസമയം ജയിലിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതി ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി
രണ്ടാഴ്ച്ചയ്ക്ക് മുമ്പ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സാമ്പത്തിക ഇടപാടിൽ സിവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ജയിലിൽ കഴിയുന്നവരെ വിട്ടയ്ക്കാാനാണ് ഉത്തരവിട്ടത്. ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം.
https://www.facebook.com/Malayalivartha