പ്രവാസികൾക്ക് ഇരട്ടി സന്തോഷം, ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ സലാം എയർ, ഈ 5 റൂട്ടുകളിലേക്ക് നേരിട്ട് സർവീസ് നടത്തും

പ്രവാസികൾക്ക് എക്കാലവും പ്രിയം ബജറ്റ് എയർലൈൻസിനോടാണ്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സേവനങ്ങൾ കിട്ടുന്നതിനാൽ നാട്ടിലെത്താൻ ഇത്തരം വിമാനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭം. അത്തരത്തിൽ കുറഞ്ഞ ചിലവിൽ നാട്ടിലെത്താൻ പ്രവാസികൾക്ക് ലഭിച്ച അവസരമായിരുന്നു സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള സർവീസ്. എന്നാൽ വളരെ പെട്ടെന്നായിരുന്നു ഇന്ത്യയിലേക്കുള്ള സർവീസ് സലാം എയർ നിർത്തുന്നുയെന്ന് പ്രഖ്യാപിച്ചത്. ഇതിൽ യാത്രക്കാൻ വളരെ നിരാശരായിരുന്നു.
എന്നാൽ ഇപ്പോൾ സലാം എയർ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നുയെന്ന വാർത്തയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലേക്ക് ഡിസംബര്‍ അഞ്ചു മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറയിച്ചു. ടിക്കറ്റ് ബുക്കിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സലാം എയറിന് മസ്‌കറ്റില്‍ നിന്ന് മറ്റ് ഗള്‍ഫ് സെക്ടറുകളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുള്ളതിനാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പുനരാരംഭിക്കുന്ന സര്‍വീസുകള്‍ ഉപകാരപ്രദമാവും. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ സലാം എയറിന്റെ മസ്‌കറ്റ് സര്‍വീസ് കണക്ഷന്‍ ഫൈ്‌ളറ്റായി ഉപയോഗപ്പെടുത്താനാവും. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സലാം എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പോലെ തന്നെ കുറഞ്ഞ ചെവലില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്താമെന്നതാണ് സലാം എയറിന്റെയും പ്രത്യേകത. വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ റൂട്ടുകളില്‍നിന്ന് സലാം എയര്‍ പൂര്‍ണമായി പിന്‍വാങ്ങിയത്. കോഴിക്കോട്ടേക്ക് സർവീസ് പ്രഖ്യാപിച്ച പിന്നാലെ അപ്രതീക്ഷിതമായാണ് ഒക്ടോബർ ഒന്ന് മുതൽ കമ്പനി ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിച്ചത്.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി മൂലമാണ് സർവ്വീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കിയത്. എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അന്ന് വിശദീകരണവും ഉണ്ടായിട്ടില്ല. പിന്നാലെയാണ് ഇപ്പോൾ സർവീസ് പുനരാരംഭിക്കുന്ന വാർത്ത പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha